കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് കൂടുതൽ മലയാള ചലച്ചിത്ര താരങ്ങൾ രംഗത്ത്. നടൻ പൃഥ്വിരാജിന് പിന്നാലെ വിഷയത്തിൽ നടൻ ഉണ്ണിമുകുന്ദനും ഫേസ് ബുക്കിലൂടെ പ്രതികരിച്ചു. #DecommisionMullaperiyarDam, #SaveKerala എന്നീ ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു ഉണ്ണി മുകുന്ദന്റെ അഭിപ്രായപ്രകടനം.

മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഒപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.

ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ടായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. 'വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി പ്രാർത്ഥിക്കാം ', എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോൾ ഉദ്യോഗസ്ഥ തലത്തിൽ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോൾ ജലനിരപ്പ് 142 അടിയിലേക്ക് എത്താൽ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.അതിനാൽ മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം തമിഴ്‌നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തിൽ കേരളം ആവശ്യപ്പെട്ടു.