കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ കോടതിയിൽ ഹാജരായെങ്കിലും സാക്ഷിവിസ്താരം നടന്നില്ല. സാക്ഷി വിസ്താരത്തിനായാണ് താരം കൊച്ചിയെ പ്രത്യേക സിബിഐ കോടതിയിലെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ ഹാജരാകാനാണ് കാവ്യക്ക് നോട്ടീസ് അയച്ചത്. ഇന്നലെ നടക്കേണ്ടിയിരുന്ന മൂന്ന് സാക്ഷികളുടെ വിസ്താരം കൂടി ഇന്ന് നടക്കാനുണ്ടായിരുന്നു. രണ്ട് പേരുടെ സാക്ഷി വിസ്താരം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് താരത്തിന്റെ വിസ്താരം നടക്കാതെ പോയത്. അതേസമയം, ഇനി എന്നാണ് കോടതിയിൽ എത്തേണ്ടത് എന്നത് പിന്നീട് അറിയിക്കും.

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രൊസിക്യൂട്ടറും പ്രൊസിക്യൂഷന്റെ ട്രാൻസ്ഫർ പെറ്റീഷനുകളും ഹാജരാക്കാത്തതിനാലാണ് സുപ്രീംകോടതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതെന്ന് അറിയിച്ച് കൊണ്ടാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്.

ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യവാരം പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.

ഇതിനിടെയായിരുന്നു കേസിലെ പബ്ലിക് പ്രൊസിക്യൂട്ടർ എ സുരേശൻ രാജി വെയ്ക്കുകയും വിഎൻ അനിൽകുമാറിനെ പബ്ലിക് പ്രൊസിക്യൂട്ടർ ആയി സംസ്ഥാന സർക്കാർ നിയമിക്കുകയും ചെയ്തത്. ഈ കാരണത്താൽ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് കത്തിൽ പ്രത്യേകം കോടതി ജഡിജി വ്യക്തമാക്കിയത്. കേസിലെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 2019 നവംബർ 29 ന് ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു.

നേരത്തെ നാദിർഷ ഉൾപ്പടെയുള്ളവരുടെ സാക്ഷി വിസ്താരവും സമാന സാഹചര്യത്തിൽ നീട്ടി വച്ചിരുന്നു. 300 സാക്ഷികളെയാണ് കോടതിക്ക് വിസ്തരിക്കാനുള്ളത്. ഇതിൽ 127 പേരുടെ വിസ്താരം ഇതിനകം പൂർത്തിയായിട്ടുണ്ട്. കേസിൽ വിധി പറയാനുള്ള കാലാവധി ആറുമാസം കൂടി സുപ്രീം കോടതി നീട്ടി നൽകിയ സാഹചര്യത്തിൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി എല്ലാ ഭാഗത്തുനിന്നും സഹകരണവും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.