തിരുവനന്തപുരം: കേരള സർക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങളിൽ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒരു ഡോസ് വാക്‌സിൻ എടുത്ത് 14 ദിവസം കഴിഞ്ഞവർക്കോ 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവർക്കോ മാത്രമാണ് കടയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. ഇതാണ് വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഇപ്പോൾ സർക്കാർ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി രഞ്ജിനി. പാലു വാങ്ങാൻ പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണോ എന്നാണ് താരം ചോദിക്കുന്നത്.

എനിക്ക് പാൽ വാങ്ങാൻ പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഞാൻ ഹാജരാക്കണോ നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ.- രഞ്ജിനി ഫേസ്‌ബുക്കിൽ കുറിച്ചു. പാൽ വാങ്ങാൻ സർട്ടിഫിക്കറ്റ് വേണം, എന്നാൽ മദ്യം വാങ്ങാൻ വേണ്ട എന്നായിരുന്നു ഒരാളുടെ കമന്റ്. സർക്കാർ വാക്‌സിൻ കൃത്യമായി നൽകാതെ ഇത്തരത്തിലുള്ള മണ്ടൻ ഉത്തരവുകൾ ഇറക്കുന്നത് എന്തിനാണെന്ന ഒരാളുടെ കമന്റിന് അവർ തന്നെ മണ്ടന്മാരാണ് എന്നായിരുന്നു രഞ്ജിനിയുടെ മറുപടി.

പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ ഇന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്. വാക്‌സീൻ സർട്ടിഫിക്കറ്റ് മൊബൈലിലോ പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. അതേസമയം, വ്യപാരിവ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റിയും ഇന്ന് യോഗം ചേരുന്നുണ്ട്. കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.