തിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള അന്തിമ ജൂറി അധ്യക്ഷയായി സുഹാസിനിയെ നിയമിച്ചു. 80 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായി മത്സരിക്കുന്നത്. ഒക്ടോബർ രണ്ടാം വാരത്തോടെ അവാർഡ് പ്രഖ്യാപനമുണ്ടാകും.

സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും. ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്.

ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവർ മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ രംഗത്തുണ്ട്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരും ഉണ്ട്.

മഹേഷ് നാരായൺ, സിദ്ധാർഥ് ശിവ, ജിയോ ബേബി, അശോക് ആർ.നാഥ്, സിദ്ദിഖ് പറവൂർ, ഡോൺ പാലത്തറ എന്നീ ആറ് സംവിധായകരുടെ രണ്ട് സിനിമകൾ വീതം അവാർഡിന് മത്സരിക്കുന്നുണ്ട്. രണ്ടു പ്രാഥമിക ജൂറികൾ ഇവ കണ്ടു വിലയിരുത്തും. അവർ രണ്ടാം റൗണ്ടിലേക്കു നിർദ്ദേശിക്കുന്ന ചിത്രങ്ങളിൽ നിന്നായിരിക്കും അന്തിമ ജൂറി അവാർഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാർ അന്തിമ ജൂറിയിലും ഉണ്ടാകും.