ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതൽ 16 ആഴ്ചവരെ നീട്ടണമെന്നാണ് വിദഗ്ധ സമിതി ശുപാർശ ശാസ്ത്രീയമായതെന്ന് കൊവിഷീൽഡ് നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദർ പൂനംവാല. എൻഡി ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്തർദേശീയ മാനദണ്ഡത്തിന് വിരുദ്ധമാണ് ഈ തീരുമാനമെന്ന വിമർശനം ഉയരവേയാണ് അദർ പൂണെവാലെ പ്രതികരണവുമായി രംഗത്തുവന്നത്.

'ഫലപ്രാപ്തിയുടെ കാര്യത്തിലും, പ്രതിരോധ ശേഷിയുടെ കാര്യത്തിലും ഗുണകരമായ ഒരു കാര്യമാണ് ഇത്. സർക്കാറിന് ലഭിച്ച വിവിധ ഡാറ്റകളുടെ അടിസ്ഥാനത്തിൽ വളരെ നല്ല നീക്കമാണ് ഇത്. വളരെ ശാസ്ത്രീയമായ തീരുമാനം തന്നെയാണ് ഇത്'- അദർ പൂനംവാല പറയുന്നു.

കൊവിഷീൽഡ് വാക്‌സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതൽ 16 ആഴ്ചവരെ നീട്ടണമെന്നാണ് വിദഗ്ധ സമിതി ശുപാർശ കഴിഞ്ഞ ദിവസം സർക്കാർ അംഗീകരിക്കുകയായിരുന്നു. കോവിഡ് ബാധിച്ചവർക്ക് വാക്‌സീൻ ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാർശയിലുണ്ടായിരുന്നത്. നിലവിൽ കൊവിഷീൽഡ് വാക്‌സീൻ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതൽ എട്ടാഴ്ച വരെയാണ്.

കൊവാക്‌സിന്റെ കാര്യത്തിലും ഇതേ ഇടവേളയാണ് നിലവിൽ പാലിക്കുന്നത്. എന്നാൽ കൊവാക്‌സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള മാറ്റണമെന്ന് പറയുന്നില്ല. മാർച്ചിൽ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 12 ആഴ്ചകൾക്കുള്ളിൽ ഡോസുകൾ നൽകിയാൽ കോവിഷീൽഡ് വാക്സിന്റെ ഫലപ്രാപ്തി 81.3 ശതമാനമായി ആകുമെന്ന് വ്യക്തമാക്കുന്നു.

ആറു ആഴ്ചയിൽ താഴെ രണ്ടു ഡോസ് വാക്സിൻ നൽകുമ്പോൾ കോവിഷീൽഡ് വാക്സിന്റെ ഫലപ്രാപ്തി 55.1 ശതമാനമായി കുറഞ്ഞെന്നും ഗവേഷകർ കണ്ടെത്തി. രാജ്യത്ത് വാക്സിൻ സ്വീകരിക്കുന്നതിൽ ഇടവേള വർദ്ധിപ്പിക്കുകയാണെങ്കിൽ അത് വാക്സിനേഷന് പ്രയോജനകരമാകും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള തിരക്ക് കുറയ്ക്കുകയും വാക്സിന്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ആദ്യ ഡോസ് വാക്സിൻ നൽകുന്നതിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

അതേസമയം കോവിഡ് മുക്താരായവർ ആറു മാസത്തിന് ശേഷം മാത്രം വാക്സിൻ സ്വീകരിച്ചാൽ മതിയാകും. നിലവിൽ കോവിഡ് ഭേദമായവർ 12 ദിവസത്തിന് ശേഷം വാക്സിൻ സ്വീകരിക്കാൻ കഴിയുമെന്നായിരുന്നു മാർഗ്ഗരേഖ. നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അധ്യക്ഷനായ നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്‌മിനിസ്ട്രേഷനാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.