തിരുവനന്തപുരം: തലസ്ഥാനത്ത് ആക്രിക്കടയിൽ ആധാർ കാർഡുകളുടെ കെട്ട് എത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആധാർ കാർഡുകളും, ബാങ്ക് പാസ്ബുക്കുകളും, ബാങ്ക് ഇടപാട് രേഖകളും, കമ്പനി രേഖകളും ആക്രിക്കടയിൽ വിറ്റത് തപാൽ വകുപ്പിലെ ജീവനക്കാരിയുടെ ഭർത്താവാണെന്ന് പൊലീസ് കണ്ടെത്തി.

മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടിലെ പത്രക്കെട്ടുകൾക്കൊപ്പം തപാൽ ചാക്കിലുണ്ടായിരുന്ന ഉരുപ്പടികൾ കൂടി വിൽക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് കാട്ടാക്കടയിൽ സദാശിവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽ നിന്നും ആധാർ രേഖകൾ കണ്ടെത്തുന്നത്.

50 കിലോയോളം വരുന്ന കടലാസുകൾ തരം തിരിക്കുന്നതിനിടെ കവർ പോലും പൊട്ടിക്കാത്ത ആധാർ എൻവലപ്പുകൾ കിട്ടി. തുടർന്ന് കടയുടമ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തി. ഇത്രയും ആധാർകാർഡുകൾ വ്യാജമായി നിർമ്മിച്ചതാണോയെന്നും അട്ടിമറിയാണോയെന്നും പൊലീസ് സംശയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആധാർ കാർഡുകൾ ആക്രിക്കടയിലെത്തിയ വഴി കണ്ടെത്തിയത്.