കൊൽക്കത്ത: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. ബീഹാറിൽ വിജയം പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ ചില ചെറിയ പാർട്ടികൾ കോൺഗ്രസിന് വിലയിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ഉപകറരണമായി ഉവൈസി പ്രവർത്തിച്ചവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. കോൺഗ്രസിനെ ഉന്നംവെച്ച് പ്രവർത്തിച്ചെന്നും ചൗധരി കുറ്റപ്പെടുത്തി. ബീഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം അക്കൗണ്ട് തുറന്നത് കഴിഞ്ഞ വർഷം കിഷൻഗഞ്ചിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കിഷൻഗഞ്ച് അവരെ ഞെട്ടിച്ചാണ് ഉവൈസിയുടെ പാർട്ടി പിടിച്ചെടുത്തത്. എന്നാൽ ഇക്കുറി നേരെ മറിച്ചാണ് കാര്യങ്ങൾ.

വോട്ടെണ്ണൽ ഫലങ്ങൾ പുറത്ത് വരവേ കിഷൻഗഞ്ചിൽ കോൺഗ്രസാണ് മുന്നിൽ. കോൺഗ്രസിന്റെ ഇജാഹറുൾ ഹുസൈൻ 3000 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി സ്വീറ്റി സിങിനെ പിന്നിലാക്കിയത്. മൂന്നാം സ്ഥാനത്താണ് എഐഎംഐഎം സ്ഥാനാർത്ഥി മൊഹമ്മദ് ഖമറുൾ ഹൊദ മൂന്നാം സ്ഥാനത്താണ്.

ആദ്യ വിജയം നേടിയ കിഷൻഗഞ്ചിൽ മൂന്നാം സ്ഥാനത്തായെങ്കിലും എഐഎംഐഎം മറ്റ് നാല് സീറ്റുകളിൽ മുന്നിലാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചൽ മേഖലയിലെ 24 സീറ്റിൽ 14 സീറ്റിലാണ് എഐഎംഐഎം മത്സരിക്കുന്നത്. ഇതിൽ മൂന്ന് സീറ്റുകളിലാണ് മുന്നിൽ.

ആർജെഡി-കോൺഗ്രസ് സഖ്യം പ്രതീക്ഷയോടെ കണ്ടിരുന്ന സീമാഞ്ചൽ പ്രദേശത്ത് പല സീറ്റിലും പിന്നിലാണ്. ഉവൈസിയുടെ പാർട്ടിയുടെ വരവ് തങ്ങളുടെ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തിയെന്നാണ് മഹാസഖ്യ നേതാക്കളുടെ പ്രതികരണം.