കൊച്ചി: ലക്ഷദ്വീപിലെ നിയമ പരിഷ്‌കരണങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെ അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ തീരുമാനം. ജൂൺ ഏഴിന് ലക്ഷദ്വീപ് ജനത 12 മണിക്കൂർ നിരാഹാരമിരുന്ന് പ്രതിഷേധിക്കും.

ഇന്ന് കൊച്ചിയിൽ ചേർന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടരാനും തീരുമാനമായി. എല്ലാ ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഉപ കമ്മിറ്റികൾ രൂപീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

അതേസമയം, ലക്ഷദ്വീപിലേക്ക് യാത്രാനുമതി നൽകണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തിൽ നിന്നുള്ള എംപിമാർ കത്ത് നൽകി.

ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ ലക്ഷദ്വീപ് സന്ദർശിക്കുമെന്ന് എളമര കരീം എം പി അറിയിച്ചു. അനുമതി നൽകിയില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഏളമരം കരീം പറഞ്ഞു. 

പുതിയ അഡ്‌മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്‌കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി തേടിയിരിക്കുന്നത്. ദ്വീപ് ഭരണകൂടം അനുമതി നൽകാത്തപക്ഷം ശക്തമായ സമര പരിപാടികളോടൊപ്പം നിയമ നടപടികളും സ്വീകരിക്കുമെന്നും സിപിഎം മുന്നറിയിപ്പ് നൽകുന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ദ്വീപിലേക്കുള്ള യാത്ര അഭികാമ്യമല്ലെന്നും യാത്ര പിന്നീടൊരുദിവസത്തേക്ക് മാറ്റിവെക്കണമെന്നും ലക്ഷദ്വീപ് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അനുമതി തേടി കത്ത് നൽകിയത്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനുമാണ് എംപിമാർ കത്ത് നൽകിയത്.

ദ്വീപിലെ ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ നേരിട്ട് കാണാനും കാര്യങ്ങൾ മനസിലാക്കാനുമാണ് സന്ദർശനമെന്നും വിനോദ സഞ്ചാരത്തിനല്ലെന്നും കത്തിൽ പറയുന്നു. എംപിമാരുടെ എട്ടംഗസംഘമാണ് സന്ദർശനം നടത്താനിരിക്കുന്നത്. ജൂൺ 5ന് മുൻപായി അനുമതി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രാനുമതി നിഷേധിക്കുന്നത് പാർലമെന്റ് അംഗങ്ങളുടെ അവകാശ ലംഘനമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

വിഷയത്തിൽ ഇടത് എംപിമാർ തിരുവനന്തപുരത്ത് രാജ്ഭവന് മുൻപിൽ ധർണ നടത്തിയിരുന്നു. ദ്വീപിലെ കൊറോണ വ്യാപനത്തിൽ പുറത്തുനിന്നുള്ളവരുടെ വരവും കാരണമാണെന്ന് ആരോഗ്യവിദഗ്ധരും ഭരണകൂടവും വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കവരത്തി ഉൾപ്പെടെ ദ്വീപുകളിൽ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ദ്വീപുകളിൽ രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.