കൊല്ലം: ഇടതുപക്ഷ എംപിമാർക്ക് പിന്നാലെ ലക്ഷദ്വീപിലേക്ക് യുഡിഎഫ് എംപിമാരുടെ സംഘത്തിനും യാത്രാനുമതി നിഷേധിച്ച് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ. അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് യുഡിഎഫ് എംപിമാർ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങിയത്.ഇന്ന് ലക്ഷദ്വീപിലേക്ക് സഞ്ചരിക്കാനാണ് എംപിമാർ അനുമതി തേടിയത്.

സന്ദർശക വിലക്ക് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാ അനുമതി നിഷേധിച്ചത്. എംപി മാരായ ബെന്നി ബഹ്നാൻ, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, എം.കെ. രാഘവൻ, ഹൈബി ഈഡൻ എന്നിവർക്ക് ലക്ഷദ്വീപ് സന്ദർശിക്കുവാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി തേടിയത്. യാത്രാനുമതിക്കുള്ള നടപടികൾ വേഗം പൂർത്തിയാകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. കളക്ടറോട് ടെലിഫോണിലൂടെയും ആവശ്യപ്പെട്ടിരുന്നു.

യാത്രാ അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധവുമായി യുഡിഎഫ് സംഘത്തിന്റെ ഏകോപന ചുമതലയുള്ള എംപി എൻ.കെ.പ്രേമചന്ദ്രൻ രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾക്കു പോലും യാത്രാനുമതി നിഷേധിക്കുന്നത് തീർത്തും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.