പത്തനംതിട്ട: സിപിഎം അടൂർ ഏരിയാ സെക്രട്ടറിയുടെ ഭാര്യയെ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്ഥാനക്കേക്ക് നിയമിക്കാനുള്ള നീക്കം വിവാദത്തിൽ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ ഇവരെ കോ-ഓർഡിനേറ്ററാക്കുന്നതിനെതിരേ ഒരു വിഭാഗം സിപിഎം സംസ്ഥാന കമ്മറ്റിക്കും മന്ത്രി എംവി ഗോവിന്ദനും പരാതി നൽകി.

അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജിന്റെ ഭാര്യയെയാണ് യാതൊരു മുൻ പരിചയവുമില്ലാത്ത മേഖലയിൽ നിയമിക്കുന്നതിനായി സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്. കലഞ്ഞൂർ, ഏനാദിമംഗലം, കടമ്പനാട് പഞ്ചായത്തുകളിലായി ലൈഫ് പദ്ധതിയിൽ എട്ടു കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്തു തന്നെ നടക്കുന്നുണ്ടെന്നും ഇത് മുൻകൂട്ടി കണ്ടാണ് യോഗ്യതയില്ലാത്തവരെ പ്രധാനപ്പെട്ട തസ്തികയിൽ നിയമിക്കാൻ ശ്രമിക്കുന്നത് എന്നുമാരോപിച്ചാണ് സംസ്ഥാന നേതൃത്വത്തിന് പരാതി പോയിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന കോ-ഓർഡിനേറ്റർ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടക്കേണ്ടത്. സാധാരണ പഞ്ചായത്ത് വകുപ്പിൽ നിന്നുള്ളവർക്കാണ് ലൈഫ് ഭവന പദ്ധതിയുടെ ചുമതല നൽകുക. നിലവിൽ വിരമിച്ചയാളും പഞ്ചായത്ത് വകുപ്പിൽ നിന്നായിരുന്നു. സാമൂഹിക പ്രവർത്തന പാരമ്പര്യം കൂടി ഇത്തരക്കാർക്ക് വേണം. അടൂർ ഗവ. ഹൈസ്‌കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപികയാണ് ഏരിയാ സെക്രട്ടറിയുടെ ഭാര്യ.

സിപിഎം ജില്ലാ സെക്രട്ടറി മാത്രമാണ് ഈ നീക്കത്തിന് ഒത്താശ ചെയ്യുന്നത് എന്നാണ് ആരോപണം. അടൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ അടക്കം ഈ നിയമനത്തിന് എതിരാണ്. സർക്കാർ സ്‌കൂൾ അദ്ധ്യാപിക ആയതിനാൽ ഡെപ്യൂട്ടേഷൻ എളുപ്പം നടക്കുമെന്നാണ് കണക്കു കൂട്ടൽ. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ളാറ്റ് സമുച്ചയമാണ് നിർമ്മിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭാര്യാ സഹോദരനെ ഹൈക്കോടതിയിൽ പ്രോസിക്യൂട്ടർ ആക്കാനുള്ള നീക്കത്തിലൂടെ ഏരിയാ സെക്രട്ടറി പാർട്ടിക്കുള്ളിൽ വിമർശന വിധേയനായിരുന്നു. ആ വിവരവും ഇപ്പോൾ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്ന് വിഷയം പരാതിയായി സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിക്കും ചെന്നു. പാർട്ടി സമ്മേളനത്തിലും ഉയർത്തിക്കാട്ടിയിരുന്നു.

ഇതു സംബന്ധിച്ച് പാർട്ടി അന്വേഷണ കമ്മിഷനെ വച്ചു. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആളായിരുന്നു ഏരിയാ സെക്രട്ടറിയുടെ അളിയൻ. അന്വേഷണം വന്നതോടെ ഇയാളെ കൊണ്ടു വന്ന് മണ്ണടി ബ്രാഞ്ച് കമ്മറ്റിയിൽ തിരുകി കയറ്റി. ഇതും വിവാദമായതോടെ പാർട്ടി അംഗത്വം കൊല്ലം ജില്ലയിലേക്ക് ട്രാൻസ്ഫർ ചെയ്തു. അവിടെയുള്ളവർ ഒരു കാരണവശാലും പ്രോസിക്യൂട്ടർ സ്ഥാനം നൽകുന്നതിന് സമ്മതിച്ചില്ല.

ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്ററായി ഏരിയാ സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കാൻ ഒരു കാരണവശാലും സമ്മതിക്കില്ലെന്നാണ് പാർട്ടിയിലെ പ്രബല വിഭാഗം പറയുന്നത്. ജില്ലാ സെക്രട്ടറി അനുകൂല നിലപാട് എടുത്തെങ്കിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ അടക്കം പ്രബല വിഭാഗം എതിരാണ്.