തൃശൂർ : മെഡിക്കോ ഡാൻസ് വിവാദം വലിയ ചർച്ച വിഷയമായതോടെ അഡ്വ കൃഷ്ണരാജ് എന്ന പേരും വൈറലാവുകയായിരുന്നു. നവീനും ജാനകിയും ഒരുമിച്ച് നൃത്തം ചെയ്തപ്പോൾ അവരുടെ മാതാപിതാക്കൾക്കായി നമുക്ക് പ്രാർത്ഥിക്കാം എന്നു പറഞ്ഞ കൃഷ്ണരാജിന്റെ പോസ്റ്റാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തെറിവിളിയിലുടെയും ആക്ഷേപത്തിലുടെയുമാണെങ്കിലും ഡാൻസിനൊപ്പം കൃഷ്ണരാജും ഹിറ്റാവുകയായിരുന്നു.അദ്ദേഹത്തിന്റെ പ്രൊഫൈൽ തപ്പിപിടിച്ച് തെറിവിളിച്ചവരും കുറവല്ല.ഇതിനു പിറകെ ആരാണ് കൃഷ്ണരാജ് എന്ന ചോദ്യവും ശക്തമായി.തീവ്രഹിന്ദുത്വ പോസ്റ്റുകളിടുന്ന കൃഷ്ണരാജ് പക്ഷെ ഹൈന്ദവ സംഘടനകൾക്ക് പണ്ടെ അനഭിമതനാണ്.അതിനാൽ തന്നെ ഇതിനുമുന്നെ നടത്തിയ ഇത്തരം പരാമർശങ്ങളോ ഇടപെടലുകളോ ഒന്നും തന്നെ കൃഷ്ണരാജിന്റെ കാര്യത്തിൽ 'ഒത്തില്ല' എന്നതാണ് വാസ്തവം.

ഡാൻസിനെതിരായ പരാമർശത്തിലും കൃഷ്ണരാജിനെത്തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഹൈന്ദവ സംഘടനകൾ.തീവ്ര ഹൈന്ദവ പോസ്റ്റിടുന്ന കൃഷ്ണരാജിന് ആർ.എസ്.എസുമായോ സംഘ്പരിവാർ സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ഒരു പരിവാർ സംഘടനയുടേയും ഭാരവാഹിയല്ല.വിവാദ പരാമർശത്തെത്തുടർന്ന് സമൂഹമാധ്യമങ്ങിലെ ആരോപണങ്ങൾ സംഘപരിവാറിനെതിരെ നീളുമ്പോഴാണ് സംഘടന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

കൃഷ്ണരാജ് എന്ന വ്യക്തിയുടെ വിവാദ പോസ്റ്റ് ഏറ്റു പിടിക്കാനോ പിന്തുണയ്ക്കാനോ അഭിപ്രായപ്രകടനത്തിനോ സംഘ് പരിവാർ നേതാക്കളാരും തയാറായിട്ടുമില്ല. പലരും നൃത്തത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ പോസ്റ്റിനെ സംഘടനാപരവും മതപരവുമായ വിഷയമാക്കി വിദ്വേഷ ചർച്ചയാക്കിയത് അജൻഡയുടെ ഭാഗമായാണെന്നും ഇവർ ആരോപിക്കുന്നു.

സംഘ് പരിവാറിന് സ്വാധീനമുള്ള തിരുവമ്പാടി ദേവസ്വത്തിനെതിരേയടക്കം കോടതിയിൽ ഹർജി നൽകിയതും കൃഷ്ണരാജാണ്. ഇക്കാരണത്താൽ ആണ് കൃഷ്ണരാജ് സംഘ് പരിവാർ നേതൃത്വത്തിന് അനഭിമതനുമാകന്നത്.ഒരുപക്ഷെ ഇ കാരണം കൊണ്ടാവണം തുടർന്നുള്ള കൃഷ്ണരാജിന്റെ ശ്രമങ്ങളൊന്നും വിലപ്പോയതുമില്ല.അഭിഭാഷകരുടെ സംഘ്പരിവാർ സംഘടനയായ അഭിഭാഷക പരിഷത്തിലും കൃഷ്ണരാജ് അംഗമല്ല.

ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണരാജ്, ഇരുവരുടേയും മതം പരാമർശിച്ച് ലൗ ജിഹാദ് ആരോപണവുമായി രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലെ വിവാദവും കത്തിപ്പടർന്നു. ഉർവശി ശാപം ഉപകാരമായെന്ന് പറയുമ്പോലെ ഈ വിവാദം വീഡിയോയ്ക്ക് ഗുണകരമാകുകയും ചെയ്തു.30 സെക്കൻഡ് ദൈർഘ്യമുള്ള നൃത്ത വീഡിയോ ഇതിനോടകം കണ്ടത് 75 ലക്ഷം പേരാണ്.

അവസാനവർഷ വിദ്യാർത്ഥികളായ ജാനകി ഓം പ്രകാശും നവീൻ കെ. റസാക്കും ചേർന്നാണ് 'റാ റാ റാസ്പുട്ടിൻ' എന്ന എഴുപതുകളിലെ ഹിറ്റ് പോപ് ഗാനത്തിനൊപ്പം ചടുലമായ ചുവടുകൾ വച്ചത്. നവീൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ദേശീയ മാധ്യമങ്ങളും വൈറൽ നൃത്തം റിപ്പോർട്ട് ചെയ്തതോടെ രാജ്യാന്തര തലത്തിലും തരംഗമായി. വിദ്യാർത്ഥികളുടെ യൂണിഫോമിൽ ഹോസ്റ്റൽ മുറിയിലും ഇടനാഴിയിലുമായാണ് നൃത്തം ചിത്രീകരിച്ചത്.