ന്യൂഡൽഹി: കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ ആസ്ഥാന മന്ദിരമായ ഇന്ദിര പര്യാവരൻ ഭവൻ എന്ന കെട്ടിടത്തിൽ കിളികൾ വിസർജിക്കുന്നതിന് അടിയന്തിര പരിഹാരം കണ്ടെത്തുന്നതിനായി പരസ്യം. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയാൽ അവർക്ക് ഒരു ലക്ഷം രൂപ നലഭിക്കും. പരസ്യത്തിൽ പറയുന്ന മാനദണ്ഡപ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നൽകും.

മേഖലയിൽ മുൻപരിചയമുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ കമ്പനികൾക്കോ അപേക്ഷിക്കാം എന്നാണ് പരസ്യത്തിൽ പറയുന്നത്.
നിർദേശിക്കപ്പെടുന്ന പരിഹാരങ്ങൾ പരിസ്ഥിതി സൗഹാർദപരമായിരിക്കണം. മികച്ച സാങ്കേതികവിദ്യ ആയിരിക്കണം. ചെലവ് കുറവായിരിക്കണമെന്നും പരസ്യത്തിൽ പറയുന്നു.

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് പരസ്യം നൽകിയിട്ടുള്ളത്. ഏറ്റവും മികച്ച മൂന്ന് പരിഹാരങ്ങൾ നിർദേശിക്കുന്നവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമെന്നും അവർക്ക് ഇതുസംബന്ധിച്ച കരാർ നൽകുമെന്നും പരസ്യത്തിൽ ചൂണ്ടക്കാണിക്കുന്നു. പരസ്യം പുറത്തുവന്നതിന് പിന്നാലെ വലിയ ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.

'ഇവിടെ കാക്ക തൂറരുത് ' എന്ന് ബോർഡ് വച്ചാ പോരേ?, ആ ഏരിയയിലുള്ള പക്ഷികളുടെ എല്ലാം ആസനത്തിൽ ഓരോ ആപ്പടിച്ചാൽ മതിയോ, 'കാക്കൾക്ക് കൗപീനം' പ്രൊജക്റ്റ് നോക്കിക്കൂടെ?, ആമസോണിൽ കിളി ഡയപ്പർ കിട്ടും. വാങ്ങി ഓരോ കാക്കയേയും പിടിച്ച് ഫിറ്റ് ചെയ്ത് വിട്ടാ പോരേ,' തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പരസ്യത്തെ ട്രോളി സാമൂഹ്യ മാധ്യമങ്ങളിൾ നിറയുന്നത്.