ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറുമാസത്തേക്ക് വിസ നൽകുമെന്ന് കേന്ദ്രസർക്കാർ. അഫ്ഗാനികൾ നിലവിൽ ഇവിടേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇതാണ് ആറുമാസത്തേക്കുള്ള നിലവിലെ ധാരണ. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉചിതമായ ആശയമല്ല- ബാഗ്ചി കൂട്ടിച്ചേർത്തു.

അഫ്ഗാനിൽനിന്ന് ഇന്ത്യ ഇതുവരെ 552-ൽ അധികം പേരെയാണ് രക്ഷപ്പെടുത്തിയിട്ടുള്ളത്. ആറു വ്യത്യസ്ത വിമാനങ്ങളിലായിരുന്നു രക്ഷാപ്രവർത്തനം. കാബൂളിൽനിന്നും ദുഷാൻബെയിൽ നിന്നുമായിരുന്നു ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതിൽ 262-ൽ അധികം പേർ ഇന്ത്യക്കാരായിരുന്നു.

ഇ-വിസ ഉപയോഗിച്ചേ അഫ്ഗാനിൽനിന്നുള്ളവർ ഇന്ത്യയിലേക്ക് വരാവൂ എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 12-നും 14-നും ഇടയിൽ അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസി അനുവദിച്ച 11,000-ൽ അധികം വിസകൾ റദ്ദാക്കേണ്ടി വന്നിരുന്നു. ആയിരത്തിലധികം വിസകൾ മോഷ്ടിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു റദ്ദാക്കൽ. ഇതേത്തുടർന്നാണ് കേന്ദ്രം ഇ-വിസ അവതരിപ്പിക്കാൻ തീരുമാനിച്ചത്.