തൃശ്ശൂർ: കുടുംബ പ്രശ്‌നത്തെ തുടർന്ന് കുന്നംകുളം എയ്യാലിൽ അച്ഛനും മകനും ഒരേ മരത്തിൽ തൂങ്ങി മരിച്ചു. എയ്യാൽ സ്വദേശി ശരത് ആത്മഹത്യ ചെയ്തതിൽ മനം നൊന്താണ് അച്ഛൻ ദാമോദരനും തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുടുംബ പ്രശ്‌നത്താലാണ് ആത്മഹത്യയെന്ന് പൊലീസ് വ്യക്തമാക്കി.

കുന്നംകുളം എയ്യാൽ ജാഫർ ക്ലബ്ബിന് സമീപമാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. 27 കാരനായ ശരത്ത് ടിപ്പർ ലോറി ഡ്രൈവറാണ്. ദാമോദരൻ കൂലിപ്പണിക്കാരനാണ്.

കുടുംബപ്രശ്‌നത്താൽ വീട് വിട്ട ശരത് രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടർന്നാണ് 53 കാരനായ ദാമോദരനും ഇളയ മകൻ സജിത്തും അന്വേഷിച്ചിറങ്ങിയത്. സമീപത്തെ മരത്തിൽ രാത്രിയോടെ ശരത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കളെ വിവരമറിയിക്കാൻ സജിത്ത് തിരിച്ചുപോയി.

ഈ സമയം മരത്തിൽ കയറിയ ദാമോദരൻ ഉടുത്തിരുന്ന മുണ്ട് മരത്തിൽ കെട്ടി കഴുത്തിൽ കുരുക്കിട്ട് ചാടുകയായിരുന്നു. മകൻ സജിത്തും നാട്ടുകാരും തിരിച്ചെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അച്ഛനും മകനുമിനടയിൽ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടായിരുന്നതായി എരുമപ്പെട്ടി പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.