ന്യൂഡൽഹി: കോവിഡ് ബാധിതനായ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് പട്ടേൽ ചികിത്സയിൽ കഴിയുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അഹമ്മദ് പട്ടേലിനെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹത്തെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി അദ്ദേഹത്തിൻെ്റ മകൻ ഫൈസലാണ് അറിയിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ അറിയിച്ചു. അദ്ദേഹത്തിൻെ്റ രോഗമുക്തിക്കായി പ്രാർത്ഥിക്കണമെന്നും ചികിത്സാ പുരോഗതി സംബന്ധിച്ച് ട്വിറ്ററിലൂടെ അറിയിക്കാമെന്നും മകൻ വ്യക്തമാക്കി.

ഒക്ടോബർ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കോൺഗ്രസിൻെ്റ മുതിർന്ന നേതാവായ അഹമ്മദ് പട്ടേൽ നിലവിൽ രാജ്യസഭാംഗമാണ്.

നേരത്തെ കേന്ദ്ര മന്ത്രി അമിത് ഷായും കോവിഡ് ബാധിതനായതിനെ തുടർന്ന് മേദാന്ത ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, മഖ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർക്കും കോവിഡ് ബാധിച്ചിരുന്നു.