തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു നടത്തിയ മോൺസൻ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. തനിക്കോ തന്റെ ഓഫീസിനോ ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ല, പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ഓഫീസ് സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോയാണ് പ്രചരിപ്പിക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ:

പുരാവസ്തു തട്ടിപ്പുകേസിൽ കുറ്റാരോപിതനായ മോൻസൻ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇടം നൽകുന്നതാണ്. എനിക്കും എന്റെ ഓഫീസിനും ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ല, പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ഓഫീസ് സന്ദർശിച്ചിരുന്നു, പ്രസ്തുത സംഘത്തിൽ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദർശനത്തിന് എത്തുന്നവർ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ മുഴുവൻ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവർക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരവകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.