തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ 2016 ജൂൺ മുതൽ അധിക തസ്തികകളിൽ ജോലി ചെയ്യുന്ന നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർക്ക്, നിയമന തീയതി ഏതായിരുന്നാലും ഫെബ്രുവരി ആറിന് ശേഷമേ ശമ്പളം ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂവെന്നു വ്യക്തത വരുത്തി ഉത്തരവ്.

നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലാണ് വ്യക്തത വരുത്തിയത്. 2016 -17 മുതൽ 2019 -20 വരെ അധിക തസ്തികകളിൽ നിയമിതരായവരുടെ കാര്യത്തിൽ, കോടതി വിധിക്ക് വിധേയമായി ഭാവിയിൽ നിയമനം നൽകാമെന്ന് സത്യപ്രസ്താവന നൽകുന്നുവെങ്കിൽ, നിയമന തീയതി മുതൽ സാങ്കൽപ്പികമായി (നോഷണൽ) അംഗീകാരം നൽകും. ഇതിന് ആവശ്യമായ സമ്മത പത്രത്തിന്റെ മാതൃക സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയാറാക്കി നിയമ പരിശേധാന നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകണം.

സംരക്ഷിത അദ്ധ്യാപകർ ലഭ്യമല്ലാത്തതിനാൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരുണ്ടെങ്കിൽ അവർക്ക് നിയമനാംഗീകാരം ലഭിക്കില്ല. 1979ന് ശേഷം നിലവിൽ വന്നതോ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതോ ആയ സ്‌കൂളുകളിലെ ഒരു തസ്തികയിൽ സംരക്ഷിത അദ്ധ്യാപക നിയമനം നടത്തുകയോ, ഭാവിയിൽ നിയമനം നടത്താമെന്ന് സത്യപ്രസ്താവന നടത്തുകയോ ചെയ്ത മാനേജ്‌മെന്റുകളിൽ ആദ്യം ഉണ്ടാകുന്ന ഒഴിവുകളിൽ സംരക്ഷിത അദ്ധ്യാപകനെ നിയമിക്കണം.