തിരുവനന്തപുരം: സ്ത്രീകളുടെ നിയമാനുസൃത വിവാഹപ്രായം 18ൽ നിന്ന് 21 വയസ്സായി ഉയർത്തുന്നതിന് പാർലമെന്റ് സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. ഇത് നടപ്പാകുന്നതോടെ, പുരുഷനും സ്ത്രീക്കും 21 വയസ്സായിരിക്കും ചുരുങ്ങിയ വിവാഹപ്രായം. പ്രായപൂർത്തി വോട്ടവകാശം 18 വയസ്സാണ്. ഈ വിഷയത്തിൽ അനുകൂലിച്ചും എതിർത്തും സംവാദം നടക്കുന്നതിടെയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പെൺകുട്ടികളുടെ വിവാഹ പ്രായം കൂട്ടുന്നതിന് എതിരെ ശക്തമായി രംഗത്തെത്തി.

കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് സി പി എം നേതാവ് ബൃന്ദാ കാരാട്ടും രംഗത്തെത്തി. തീരുമാനം സ്ത്രീ ശാക്തീകരണത്തിന് സഹായകമല്ലെന്നും സ്ത്രീകൾക്ക് പോഷകാഹാരം, പഠനം എന്നിവ ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടതെന്നും ബൃന്ദ വ്യക്തമാക്കുന്നു

എഐഡിഡബ്ല്യൂ കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ നടത്തുന്ന ഈ നീക്കം തീർത്തും ഫലപ്രദമല്ലെന്നാണ് എഐഡിഡബ്ല്യൂ നിലപാട്.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിന് കാരണമാകും. അതിനാൽ തന്നെ ഈ നീക്കം യഥാർത്ഥത്തിൽ വിപരീതഫലമുണ്ടാക്കും എന്നാണ് സംഘടനയുടെ വാദം. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ സമൂഹത്തിൽ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അതിനാൽ ഈ നിയമം പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമായി പ്രവർത്തിക്കുമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഈ നീക്കം സർക്കാർ പിൻവലിക്കണമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെടുന്നു.

പ്രസ്താവനയുടെ പൂർണരൂപം:

പെൺകുട്ടികളുടെ വിവാഹപ്രായം വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയുടെ (AIDWA)പ്രസ്താവന-16/12/2021

പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് AIDWA ശക്തമായി വിയോജിക്കുന്നു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം തീർത്തും ഫലപ്രദമല്ല. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിന് കാരണമാകുമെന്നതിനാൽ ഈ നീക്കം യഥാർത്ഥത്തിൽ വിപരീതഫലമുണ്ടാക്കും.

ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുന്ന ഈ സമൂഹത്തിൽ ഈ നിയമം പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമായി പ്രവർത്തിക്കും.പഠനങ്ങളും നമ്മുടെ പൂർവ അനുഭവങ്ങളും തെളിയിക്കുന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങൾ പോലും പലതരത്തിൽ ക്രിമിനൽവൽക്കരിക്കപ്പെടുന്നു എന്നതാണ്. ഇവ പലപ്പോഴും തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയായി ചിത്രീകരിക്കപ്പെടുകയും തുടർന്ന് ബന്ധങ്ങൾ തകരുകയും ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആൺകുട്ടി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത്തരം നടപടി സ്ത്രീകളുടെ സ്വകാര്യതയ്ക്കും സ്വയം നിർണയാവകാശത്തിനുമുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ബാധിക്കും.

ലിംഗസമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദവും തെറ്റാണ്. 18 വയസ്സ് പൂർത്തിയാവുമ്പോൾ എല്ലാ വ്യക്തികൾക്കും വോട്ടവകാശവും കരാറുകളിൽ ഏർപ്പെടാനുള്ള അവകാശവും ലഭിക്കുന്നു. അതിനാൽ ആൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തി കുറയ്ക്കണമെന്ന് AIDWA മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് 18-ാം നിയമ കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇത് ആൺകുട്ടിയെ വിവിധ ക്രിമിനൽ ശിക്ഷകൾക്ക് വിധേയമാക്കുന്നതിൽ നിന്ന് തടയുന്നതിനു വേണ്ടിയായിരുന്നു.

വിവാഹപ്രായം വർധിപ്പിക്കാനുള്ള ഈ നീക്കം ഐസിഡിഎസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പോഷകാഹാര പരിപാടികൾക്ക് മതിയായ വിഭവങ്ങൾ അനുവദിക്കാൻ വിസമ്മതിക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണ്. മുൻപ് സൂചിപ്പിച്ചതുപോലെ, ജനനം മുതൽ സ്ത്രീകളുടെ പോഷകാഹാര നിലവാരം കുറവാണെങ്കിൽ, 21-ാം വയസ്സിൽ വിവാഹിതരാകുകയും അതിനുശേഷം കുട്ടികൾ ഉണ്ടാകുന്നതും വഴി മാതൃ -ശിശു ആരോഗ്യമോ മരണനിരക്കോ മെച്ചപെടുത്താൻ കഴിയില്ല.

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഈ സർക്കാർ നീക്കം പിൻവലിക്കണമെന്ന് AIDWA ആവശ്യപ്പെടുന്നു.

മറിയം ധവള
ജനറൽ സെക്രട്ടറി
മാലിനി ഭട്ടാചാര്യ
പ്രസിഡണ്ട്
അഡ്വ. കീർത്തി സിങ്
ലീഗൽ അഡൈ്വസർ

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താൻ ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, ബാലവിവാഹ നിരോധന നിയമം എന്നിവയിൽ ഭേദഗതി വരുത്തുന്ന ബില്ലാണ് പാർലമെന്റിന്റെ പരിഗണനക്കെത്തുന്നത്. ലിംഗസമത്വം, സ്ത്രീയുടെയും കുട്ടിയുടെയും ആരോഗ്യം, ശിശു മരണനിരക്ക് കുറക്കൽ, , തൊഴിൽ-വിദ്യാഭ്യാസാവസരം, ജനസംഖ്യ നിയന്ത്രണം തുടങ്ങി വിവിധ വിഷയങ്ങൾ മുൻനിർത്തിയാണ് വിവാഹപ്രായ ഏകീകരണം.

കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് മന്ത്രിസഭ തീരുമാനം. ഇതേക്കുറിച്ച് പഠിക്കാൻ 2020 ജൂണിൽ സമത പാർട്ടി മുൻനേതാവ് ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ വനിത-ശിശുക്ഷേമ മന്ത്രാലയം രൂപവത്കരിച്ച സമിതി വിവാഹപ്രായം ഉയർത്താൻ ശിപാർശ ചെയ്തിരുന്നു.