ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരിൽ നിന്നു വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്നു വെളിപ്പെടുത്തൽ. ഡൽഹി എയിംസിലെ ഫൊറൻസിക് മേധാവി ഡോ. സുധീർ ഗുപ്തയാണ് ഇക്കാര്യം അറിയിക്കുന്നത്. ഒരു വർഷത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.

മരിച്ചയാളുടെ മൂക്കിലോ വായിലോ 24 മണിക്കൂറിനു ശേഷം വൈറസ് നിലനിൽക്കില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. മരണാനന്തര ചടങ്ങുകൾക്കായി അസ്ഥികലശം ശേഖരിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ലെന്നാണ് വിലയിരുത്തൽ. കോവിഡ് ബാധിച്ച 100 പേരുടെ മൃതദേഹങ്ങളിൽ നിന്നു സാംപിൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.

മരണശേഷം 12-24 മണിക്കൂറിനു ശേഷം വൈറസ് നിലനിൽക്കില്ലെന്നാണ് പഠനം. അതുകൊണ്ടു തന്നെ മരിച്ചു 12-24 മണിക്കൂറിനു ശേഷം മൃതദേഹത്തിൽ നിന്നു വൈറസ് വ്യാപനത്തിനുള്ള സാധ്യത കുറവാണ്. എന്നാൽ, മുൻകരുതലെന്ന നിലയിൽ മൂക്കും വായും ശരീരദ്രവങ്ങൾ വരാൻ സാധ്യതയുള്ള മറ്റു മുറിവുകളും മറയ്ക്കണമെന്നും നിർദ്ദേശിക്കുന്നു. മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നവർ മാസ്‌ക്കുകളും ഗ്ലൗസും ഉൾപ്പെടെ ഉപയോഗിക്കണം.

മൃതദേഹത്തിൽ കൊറോണ വൈറസ് സാന്നിധ്യം എത്രനേരമുണ്ടാകുമെന്ന് കണ്ടെത്താനുള്ള പഠനം എയിംസ് ഡോക്ടർമാർ നടത്തിയത് പൊതു ജനതാൽപ്പര്യം മുൻനിർത്തിയാണ്. കോവിഡ് 19 ബാധിച്ച് മരിച്ചയാളുടെ പോസ്റ്റ്മോർട്ടം വിശകലനം ചെയ്താണ് പഠനം നടത്തിയത്. മൃതദേഹത്തിൽ നിന്ന് രോഗബാധ പടരുമോയെന്നും ഈ പഠനത്തിലൂടെ കണ്ടെത്താനായിരുന്നു ശ്രമം. കൊറോണ വൈറസ് എങ്ങനെ മനുഷ്യ ശരീരത്തിലെ അവയവങ്ങളെ ബാധിക്കുന്നു എന്ന് കണ്ടെത്താനും പഠനം ഉപകരിക്കുമെന്ന് ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത പറഞ്ഞു.

ഇത്തരത്തിലുള്ള ആദ്യത്തെ പഠനമായിരുന്നു ഇത്. മനുഷ്യ ശരീരത്തിലെ വൈറസിന്റെ പെരുമാറ്റം മനസ്സിലാക്കാനായിരുന്നു ഇത്. ഐസിഎംആർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് നോൺ ഇൻവേസീവ് രീതിയിലായിരിക്കും പോസ്റ്റുമോർട്ടം നടത്തിയായിരുന്നു പഠനം. പോസ്റ്റുമോർട്ടം നടത്തുന്നവർക്കും സംഘത്തിലെ മറ്റ് അംഗങ്ങൾക്കും രോഗം പടരാതിരിക്കാനയിരുന്നു് ഇത്.

ഇതുവരെയുള്ള മറ്റ് ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലും മൃതദേഹത്തിലെ വൈറസ് സാന്നിധ്യം സമയം കഴിയുന്തോറും കുറയും എന്നാണ് പറയപ്പെടുന്നത്. അതേസമയം വൈറസ് നിഷ്‌ക്രിയമാകാനെടുക്കുന്ന സമയ പരിധി പ്രഖ്യാപിച്ചിട്ടില്ല.