ന്യൂഡൽഹി: കോവിഡ് പോസിറ്റിവായ എയർ ഇന്ത്യ എക്സ്പ്രസിലെ മുതിർന്ന ജീവനക്കാരി ക്രൂവായി ജോലി ചെയ്തുവെന്ന് ആരോപണം. വിമാനം പുറപ്പെടുന്നതിന് 50 മിനിറ്റ് മുൻപെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം എയർലൈൻ കമ്പനിക്ക് ലഭിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു

നവംബർ 12നാണ് 44 വയസ്സുള്ള ക്യാബിൻ ക്രൂ അംഗം ആർടിപിസിആർ ടെസ്റ്റിന് വിധേയയായത്. നവംബർ 13ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്ത ഡൽഹി മധുര വിമാനത്തിലെ ഹെഡ് ക്രൂ അംഗമായിരുന്നു ഇവർ. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് പോസിറ്റീവാണെന്നുള്ള പരിശോധനാഫലം വന്നത്. എന്നാൽ നവംബർ 14 മുതലാണ് ഇവർ ക്വാറന്റൈനിൽ പ്രവേശിച്ചത്. കോവിഡ് പോസിറ്റിവാണെന്ന് അറിഞ്ഞിട്ടും നവംബർ 13ന് മുഴുവൻ സമയവും ഇവരെ എയർലൈൻ ജോലി ചെയ്യാൻ അനുവദിച്ചതായാണ് ആരോപണം.

രാജ്യാന്തര വിമാനസർവീസിന് ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ല. എന്നാൽ ഇവർക്ക് തൊട്ടടുത്ത ദിവസം അന്താരാഷ്ട്ര മേഖലയിലാണ് ജോലി ചെയ്യേണ്ടിയിരുന്നത്. അതിനാൽ ഒരു ടെസ്റ്റ് നടത്തിയിരുന്നു. അവരെ നവംബർ 14 മുതൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവർക്കൊപ്പമുണ്ടായിരുന്ന മറ്റു ക്യാബിൻ ക്രൂ അംഗങ്ങൾക്കൊന്നും തന്നെ കോവിഡ് പോസിറ്റീവല്ല. ഇക്കാര്യം ഞങ്ങൾ ഉറപ്പായും അന്വേഷിക്കുന്നതായിരിക്കും.' എയർഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. എന്നാൽ കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയ ജീവനക്കാരിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

അതേസമയം, ഷെഡ്യൂളിങ് സിസ്റ്റത്തിലെ ജീവനക്കാരുടെ റിപ്പോർട്ട് ഡേറ്റയിൽ ഉദ്യോഗസ്ഥർ കൃത്രിമം നടത്താൻ ശ്രമിച്ചതായി എയർലൈൻ വക്താക്കൾ ആരോപിച്ചു. ക്രൂ അംഗത്തെ പരിശോധിക്കുന്നതിനും അവർ ഫ്ളൈറ്റിൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുകയായിരുന്നോ എന്നത് സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്ന് വ്യോമയാന വിദഗ്ധൻ വിപുൽ സക്സേന പറഞ്ഞു.