ഡാളസ്: ഫോർട്ട് വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് വിമാന കമ്പനി ഹോളിഡേ സീസണിൽ (ഡിസംബർ) ഒരു ലക്ഷം സർവീസുകൾ റദ്ദ് ചെയ്തതായി നവംബർ ഒന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതിനാലാണ് ഇത്രയും ഫ്ളൈറ്റുകൾ കാൻസൽ ചെയ്യേണ്ടിവന്നതെന്ന് അവർ അറിയിച്ചു. പുതിയ സർവീസ് ഷെഡ്യൂൾ ഈ വാരാന്ത്യം പ്രസിദ്ധീകരിക്കും.

യാത്രക്കാരുടെ ആവശ്യം വർധിച്ചു വരുന്നതനുസരിച്ച് പുതിയ സർവീസുകൾ അനുവദിക്കുന്നതിനെ കുറിച്ച് പരിശോധിക്കുമെന്ന് എയർലൈൻ വക്താവ് നിച്ചെല്ലി ടെയ്റ്റ് പറഞ്ഞു.

ഡിസംബർ മാസം എയർലൈൻ ഇൻഡസ്ട്രിയെ സംബന്ധിച്ച് നിർണായകമാണ്. താങ്ക്സ് ഗിവിംഗിനും, ന്യൂഇയറിനും ഇടയ്ക്ക് ഏറ്റവും അധികം യാത്രക്കാരുള്ള സമയമാണ്. എന്നാൽ രാജ്യത്ത് വ്യാപകമായ കോവിനെ തുടർന്ന് ഫെഡറൽ ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കേണ്ടതും അനിവാര്യമാണ്.

ന്യൂയോർക്ക് ജെഎഫ്കെ, ലഗ്വാർഡിയ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നും 86 ശതമാനം സർവീസുകളാണ് കാൻസൽ ചെയ്യുന്നത്. അമേരിക്കൻ യാത്രക്കാരെ വിവരങ്ങൾ അറിയിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് വക്താവ് അറിയിച്ചു. സൗത്ത് വെസ്റ്റ് എയർലൈൻസും അടുത്ത ജനുവരിയിലെ 36 ശതമാനം സീറ്റികളും വെട്ടിക്കുറച്ചിട്ടുണ്ട്.