ന്യൂഡൽഹി: എയർടെലിന് 923 കോടി രൂപ ജിഎസ്ടി റീഫണ്ട് നൽകണമെന്ന ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി. ഇതോടെ കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാണ് ഉണ്ടായത്. 2017 ജൂലൈ - സെപ്റ്റംബർ പാദവാർഷികത്തിൽ ജിഎസ്ടി അധികമായി നൽകിയെന്നും അതിനാൽ റീഫണ്ട് വേണമെന്നുമായിരുന്നു ടെലികോം കമ്പനിയുടെ ആവശ്യം.

ജിഎസ്ടി സിസ്റ്റം അക്കാലത്ത് സങ്കീർണമായതിനാൽ കൃത്യമായി ഇൻപുട് ടാക്‌സ് ക്രഡിറ്റ് കണക്കാക്കാനായില്ലെന്നാണ് കമ്പനി പറഞ്ഞത്. അതിനാൽ ഇപ്പോൾ അന്നത്തെ റിട്ടേൺ രേഖകളിൽ ആവശ്യമായ തിരുത്തൽ വരുത്തി സമർപ്പിക്കാനും അധികമായി അടച്ച നികുതി തിരികെ ലഭിക്കാനുമാണ് കമ്പനി കോടതിയെ സമീപിച്ചത്.

ജിഎസ്ടി നികുതി അവതരിപ്പിച്ച ആദ്യഘട്ടത്തിൽ സിസ്റ്റം നികുതി കണക്കാക്കുന്നത് കൃത്യമായി മനസിലാക്കാൻ കഴിയാതെ അധികമായി അടച്ച പണം തിരികെ കിട്ടണമെന്ന് വാദിച്ചിരിക്കുന്ന പല കമ്പനികൾക്കും ഈ വിധി തിരിച്ചടിയാണ്. 2017 ജൂലൈ മാസത്തിലായിരുന്നു രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയത്. അന്ന് തുടക്കകാലത്ത് പല തകരാറുകളും സിസ്റ്റത്തിലുണ്ടായിരുന്നു.

ഡൽഹി ഹൈക്കോടതി വിധി എയർടെലിന് അനുകൂലമായിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിച്ചു. കേസ് വാദം കേട്ടശേഷം പരമോന്നത നീതിന്യായ കോടതി കമ്പനികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.