കൊച്ചി: മറ്റ് രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്നാണ് ചോദ്യം ചെയ്യലിൽ കവരത്തി പൊലീസ് ചോദിച്ചതെന്ന് ഐഷ സുൽത്താന. അവർ ഉദേശിച്ചത് പാക്കിസ്ഥാനായിരിക്കുമെന്നും കൊണ്ടെത്തിക്കാൻ നോക്കുന്നതും പാക്കിസ്ഥാൻ ബന്ധമാണല്ലോയെന്നും ഐഷ ചാനൽ ചർച്ചയിൽ പറഞ്ഞു. നാളെ രാവിലെ 9.45ന് വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഐഷ പറഞ്ഞു.

ഐഷ പറഞ്ഞത്: ''ഏതെങ്കിലും രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്നാണ് ഇന്നത്തെ ചോദ്യംചെയ്യലിൽ ചോദിച്ചത്. അവർ ഉദേശിച്ചത് പാക്കിസ്ഥാനായിരിക്കും. കൊണ്ടെത്തിക്കാൻ നോക്കുന്നതും പാക്കിസ്ഥാൻ ബന്ധമാണല്ലോ. അബ്ദുള്ളക്കുട്ടിയും അത് പറഞ്ഞിട്ടുണ്ടല്ലോ, പാക്കിസ്ഥാൻ ആഘോഷിക്കുന്ന കാര്യം. എന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും കോൾ ലിസ്റ്റുകളും പൊലീസ് പരിശോധിച്ചു. പങ്കെടുത്ത ചാനൽ ചർച്ചകളുടെ വിവരങ്ങളും ചോദിച്ചറിഞ്ഞു. സൗഹൃദപരമായിരുന്നു അവരുടെ ചോദ്യം ചെയ്യലും പെരുമാറ്റവും. സൗമ്യതയോടെ ചോദിച്ചു. കൃത്യമായ മറുപടികളും നൽകിയിട്ടുണ്ട്. നാളെ 9.45ന് വീണ്ടും ഹാജരാകാനാണ് നിർദ്ദേശം. നാളെ എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ല. പോയി നോക്കിയാലേ അറിയൂ.''

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയ്ക്ക് ലക്ഷദ്വീപ് പൊലീസിന്റെ നോട്ടീസ് വീണ്ടും കിട്ടി. വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ഇന്ന് ഐഷയെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കവരത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇന്ന് ചോദ്യം ചെയ്തത്.