ന്യൂഡൽഹി: 2022 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക നീക്കവുമായി അകാലിദൾ. മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി ശിരോമണി അകാലി ദൾ. ബിജെപിയുമായുള്ള സഖ്യത്തിൽ നിന്ന് കർഷകസമരത്തിന്റെ പശ്ചാത്തലത്തിലാണ് അകാലി ദൾ പിൻവാങ്ങിയത്. പുതിയ സഖ്യം അകാലിദളിന് നേട്ടമാകാുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വരുന്ന തിരഞ്ഞെടുപ്പിൽ സുഖ്ബിർ സിങ് ബാദൽ പാർട്ടിയെ നയിക്കുമെന്നും പാർട്ടി അറിയിച്ചു. 117 നിയമസഭാ സീറ്റുകളാണ് പഞ്ചാബിലുള്ളത്. അകാലി ദൾ 97 സീറ്റുകളിലും ബിഎസ്‌പി 20 സീറ്റുകളിലും മത്സരിക്കും. നേരത്തെ ബിജെപിക്ക് നൽകിയിരുന്ന സീറ്റുകളിൽ ബിഎസ്‌പിയായിരിക്കും മത്സരിക്കുക.

'പഞ്ചാബ് രാഷ്ട്രീയത്തിൽ ഇത് പുതിയ ദിനമാണ്. 2022 നിയമസഭാ തിരഞ്ഞെടുപ്പിലും വരുന്ന തിരഞ്ഞെടുപ്പുകളിലും അകാലി ദളും ബിഎസ്‌പിയും ഒന്നിച്ച് മത്സരിക്കും.' സുഖ്ബിർ സിങ് ബാദൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

27 വർഷങ്ങൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പിൽ അകാലി ദളും ബിഎസ്‌പിയും ഒന്നിച്ച് മത്സരിക്കുന്നത്. 1996ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 13ൽ 11 സീറ്റുകളിലും സഖ്യം വിജയിച്ചു. മത്സരിച്ച 3 സീറ്റുകളിലും അന്ന് ബിഎസ്‌പി ജയിച്ചപ്പോൾ പത്തുസീറ്റുകളിൽ എട്ടെണ്ണത്തിൽ അകാലി ദളും വിജയം കരസ്ഥമാക്കി.

സംസ്ഥാനത്ത് 31 ശതമാനം ദളിത് വോട്ടുകൾ ബിഎസ്‌പിക്കുണ്ട്. പഞ്ചാബിലെ ജനസംഖ്യയുടെ 40 ശതമാനം ദളിതരാണ്. കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് എൻഡിഎ സഖ്യത്തിൽ നിന്ന് അകാലി ദൾ പുറത്തേക്ക് വരുന്നത്. അകാലി ദൾ മന്ത്രി ഹർസിമ്രത് കൗർ ബാദലിന്റെ രാജിയോടെയായിരുന്നു തുടക്കം.