കൊൽക്കത്ത: ഡൽഹിയിൽ കർഷകർ തുടങ്ങിവെച്ച പ്രക്ഷോഭം അടുത്തകാലത്ത് മോദി സർക്കാർ നേരിട്ട ഏറ്റവും വലിയ പരീക്ഷണമായി മാറുകയാണ്. കേന്ദ്രസർക്കാറിനെിരെ പഞ്ചാബികൾക്കിടയിൽ കടുത്ത വിരോധമാണ് ഈ സമരത്തോടെ ഉണ്ടായിരിക്കുന്നത്. ഈ രോഷം പ്രതിപക്ഷ കക്ഷികളെ വീണ്ടും ഒന്നിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എൻഡിഎ പക്ഷത്തു നിന്നും ശിരോണി അകാലിദളും ബിജെപിക്കെതിരെ തുറന്നടിച്ചു കൊണ്ട് രംഗത്തുവരികയാണ്. കൂടാതെ മറ്റു രാഷ്ട്രീയ കരുനീക്കങ്ങളിലേക്കും ഇത് നയിക്കുന്നു.

കർഷകനിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനിടയിൽ മോദി സർക്കാരിനെതിരേ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തിയും അവരുടെ പിന്തുണ തേടാനുമാണ് അകാലിദളിന്റെ ശ്രമം. കർഷക പ്രക്ഷോഭത്തെ കുറിച്ച് സംസാരിക്കാൻ അകാലിദൾ വൈസ് പ്രസിഡന്റ് പ്രേം സിങ് ചന്ദുമജ്ര തൃണമൂൽ കോൺഗ്രസ്സ് നേതാക്കളെ സന്ദർശിച്ചു. നിലവിലെ കർഷക സമരം കർഷകരുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും പകരം ഏകീകൃത സംവിധാനത്തിനെതിരേയുള്ള പോരാട്ടം കൂടിയാണതെന്നും പ്രേം സിങ് പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ മാത്രമല്ല പകരം രാജ്യമെമ്പാടുമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസ്സ്, തെലങ്കാന രാഷ്ട്ര സമിതി, കോൺഗ്രസ്സ് പാർട്ടി, സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ എന്നിവയാണ് ഡിസംബർ എട്ടിന് കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഇതുവരെ പിന്തുണയറിയിച്ചത്. 'ഇതു തറവിലയുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. പകരം ഫെഡറിലസവുമായി ബന്ധമുള്ളതുകൂടിയാണ്. ഒരു ഏകീകൃത ഏകാധിപത്യ സംവിധാനത്തിലൂടെയാണ് രാജ്യം പൊയ്ക്കൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പിടിച്ചെടുക്കപ്പെടാൻ പാടില്ല. കൃഷി എന്നത് സംസ്ഥാനവുമായി ബന്ധപ്പട്ട കാര്യമാണ്. പുതിയ നിയമ പ്രകാരം കാർഷിക ഉത്പന്നങ്ങൾക്ക് നികുതി ചുമത്താൻ സംസ്ഥാനത്തിന് അധികാരമില്ല. അതിനെ ഞങ്ങൾ മാത്രമല്ല തൃണമൂലും അംഗീകരിക്കുന്നില്ല', ചന്ദുമജ്ര പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും എൻസിപി പ്രസിഡന്റ് ശരദ് പവാറിനെയും കാണാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. 'എൻഡിഎ സർക്കാരിന്റെ സ്വേഛാധിപത്യ മനോഭാവത്തിനെതിരേ എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചു നിൽക്കേണ്ടതുണ്ട്. ഫെഡറൽ സംവിധാനത്തിനെതിരേയുള്ള ഇത്തരം ആക്രമണങ്ങളെ ചെറുക്കേണ്ടത് ഈ സമയത്തിന്റെ ആവശ്യമാണ്'. നിലവിൽ ശക്തമായ പ്രതിപക്ഷം ഇല്ലാത്തിനാൽ തന്നെ പ്രാദേശിക പാർട്ടികളുടെ ശക്തമായ മുന്നണി വേണ്ടതാണെന്നും അകാലിദൾ നേതാവ് ചന്ദുമജ്ര ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'പൂർണ്ണമായും കൃഷിയുമായി മാത്രം ബന്ധപ്പെട്ടതാണ് കർഷകരുടെ ഉപജീവനം. വിഷയവുമായി ബന്ധപ്പെട്ട പെട്ടെന്നൊരു നിയമം നടപ്പിലാക്കുന്നത്് ശരിയല്ല. ഭൂരിപക്ഷവാദത്തിലൂന്നി നിയമം പാസ്സാക്കാം എന്നാൽ നിയമം പാസ്സാക്കുന്നതുമൂലം കർഷകർ അനുഭവിക്കുന്ന വേദന പരിഗണിച്ചതേയില്ല. അങ്ങനെയല്ല നിയമത്തിനെതിരേയുള്ള പ്രക്ഷോഭം ആരംഭിച്ചത്. നിയമം പുനപരിസോധിക്കണമെന്ന ആവശ്യത്തെ അതുകൊണ്ട് തന്നെ തൃണമൂൽ കോൺഗ്രസ്സ് പിന്തുണയ്ക്കുകയാണ്', പാർട്ടി നേതാവ് സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു.

അതിനിടെ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസും രംഗത്തുവന്നു. അന്നേദിവസം പാർട്ടി ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി. ഭാരത് ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ടി ആർ എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവും രംഗത്തെത്തി.

കർഷക സമരത്തിന് പിന്തുണ നൽകാൻ രാജ്യത്തെ മറ്റു പാർട്ടികളോട് ഇടതുപാർട്ടികൾ അഭ്യർത്ഥിച്ചു. അന്നദാതാക്കളായ കർഷകർക്കെതിരെ ആർഎസ്എസും ബിജെപിയും നടത്തുന്ന ഹീന പ്രചാരണങ്ങളെ ഇടതുപാർട്ടികൾ അപലപിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് സ്വീകരിക്കുകയായിരുന്നു. നിയമങ്ങൾ പിൻവലിക്കുന്നത് പ്രായോഗികമല്ലെന്നും ഭേദഗതികൾ ആകാമെന്നുമെന്നാണ് സർക്കാർ നിലപാട്. ഡിസംബർ 9ന് വീണ്ടും ചർച്ച നടത്തും.