ആലപ്പുഴ: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കുന്നു. 28-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ബൈപ്പാസ് നാടിന് സമർപ്പിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, ധനമന്ത്രി തോമസ് ഐസക്, എന്നിവർ സംബന്ധിക്കും. സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ ആലപ്പുഴ എംപി എ.എം.ആരിഫ് തുടങ്ങിയവർ സന്നിഹതരായിരിക്കും.

വിശദമായ പരിപാടി കേന്ദ്ര സർക്കാരുമായി കൂടി ആലോചിച്ച് താമസിക്കാതെ പ്രസിദ്ധീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയിച്ചു. കഴിഞ്ഞ നവംബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് കത്ത് വന്നിരുന്നു. 2 മാസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കാത്തിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിക്ക് അസൗകര്യമായതിനാൽ കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയാണ് സമർപ്പണത്തിന് എത്തുന്നത്.

6.8 കിലോമീറ്റർ ദൈർഘ്യമാണ് ആലപ്പുഴ ബൈപ്പാസ്. അതിൽ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റർ മേൽപ്പാലവുമാണ്. ബീച്ചിന്റെ മുകളിൽ കൂടി പോകുന്ന ആദ്യത്തെ മേൽപ്പാലം. കളർകോട്, കൊമ്മാടി ജംഗ്ഷനുകൾ മനോഹരമാക്കിയിട്ടുണ്ട്. പാലം സൗന്ദര്യ വൽകരിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിയിൽ 80 വഴിവിളക്കുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 408 വിളക്കുകൾ ഉണ്ട്. അവ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചതാണ്. കേന്ദ്ര സർക്കാർ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി അങ്ങനെ 344 കോടിയാണ് ആകെ അടങ്കൽ. കൂടാതെ റെയിൽവേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 7 കോടി കെട്ടിവെച്ചു. അതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി ചെലവഴിച്ചു. നിർമ്മാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിക്കുന്നത്. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം പോലെ.

ഈ പാലം ഗതാഗതത്തിന് തുറക്കുന്നതോടുകൂടി കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വൻകിട പാലങ്ങളാണ് ഗതാഗത യോഗ്യമായത്. അടുത്ത മെയ് മാസത്തിൽ പാലാരിവട്ടം പാലം തുറക്കും. 100 വർഷം ഗ്യാരഡിയുള്ള പാലമായിരിക്കും അത്. ഇ.ശ്രീധരനാണ് അതിന്റെ മേൽനോട്ടചുമതല. അങ്ങനെ 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളിൽ 5 വൻകിട പാലങ്ങളാണ് പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചത്. ഇത് ചരിത്രവിജയമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.