ആലപ്പുഴ: കയർഫെഡിൽനിന്നു വിരമിച്ച ഭാര്യക്കു പുനർനിയമനം നൽകിയതിനുപിന്നാലെ മകന്റെ നിയമനവും നേടി സിപിഎം. ജില്ലാ സെക്രട്ടറി ആർ. നാസർ. ആലപ്പുഴയിലെ സിപിഎം സമ്മേളനങ്ങളിൽ ഇതും ചർച്ചയാകും. മകൻ ഗവ. സർവന്റ്‌സ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലാണു നിയമനംനേടിയത്. ഏറ്റവും ദയനീയാവസ്ഥയിലുള്ള ജീവനക്കാരുടെ ആശ്രിതർക്കാണ് ഗവ. സർവന്റ്‌സ് ബാങ്കിൽ നിയനം നൽകിയിരുന്നത്.

കെ.എസ്.ടി.എ., കെ.ജി.ഒ.എ., എൻ.ജി.ഒ. യൂണിയൻ എന്നിങ്ങനെയുള്ള സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കു പ്രാമുഖ്യമുള്ളതാണ് ഗവ. സർവന്റ്‌സ് ബാങ്ക്. അപേക്ഷ ക്ഷണിച്ചപ്പോൾ നാസറിന്റെ മകനും അപേക്ഷ നൽകിയിരുന്നു. പരീക്ഷയെഴുതി നിയമനം നേടുകയും ചെയ്തു. കയർഫെഡിൽ വിരമിച്ചശേഷം പഴ്‌സണൽ അസിസ്റ്ററന്റായാണ് സെക്രട്ടറിയുടെ ഭാര്യക്ക് ജോലി നൽകിയത്. വിരമിച്ചയാളെ പുനർനിയമിക്കരുതെന്ന സഹകരണചട്ടവും മറികടന്നാണു നിയമനം. ഇതിന് പിന്നാലെയാണ് മകനും ജോലി.

ആലപ്പുഴയിൽ ജി സുധാകരനെ ഒതുക്കാൻ മുന്നിൽ നിന്ന വ്യക്തിയാണ് നാസർ. അതുകൊണ്ട് തന്നെ ഈ സമ്മേളനത്തിൽ ഇതും ചർച്ചയാകും. വിശദീകരിക്കാൻ നാസർ വിയർക്കുകയും ചെയ്യും. മകനുൾപ്പെടെ നാലുപേർക്കാണ് അവിടെ നിയമനം കിട്ടിയത്. ടെസ്റ്റ് പാസായാണു നിയമനം നേടിയത്. അവൻ ജില്ലാസെക്രട്ടറിയുടെ മകനായിപ്പോയത് തെറ്റാണോ. ഡിഗ്രി വിദ്യാഭ്യാസമുള്ള അവനുകിട്ടിയ ഒരു ചെറിയജോലി മാത്രമാണത്. അതിൽ ക്രമവിരുദ്ധമായി ഒന്നുംനടന്നിട്ടില്ലെന്ന് നാസർ പറയുന്നു.

എന്നാൽ ഈ സഹകരണ സ്ഥാപനത്തിലെ നിയമനം എങ്ങനെയാണ് നടന്നതെന്ന് പാർട്ടിക്കാർ എല്ലാം അറിയാം. അതുകൊണ്ട് തന്നെ ഈ വിശദീകരണം വിലപോകില്ല. മകന്റേയും ഭാര്യയുടേയും ജോലിയും അഴിമതിയായി തന്നെ കാണണമെന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. മന്ത്രി സജി ചെറിയാൻ വിശ്വസ്തനാണ് നാസർ. എന്നാൽ തോമസ് ഐസക്കിനും ജി സുധാകരനും താൽപ്പര്യമില്ല. ആലപ്പുഴ എംപി ആരിഫുമായും നാസറിന് അടുപ്പമുണ്ട്.

അതുകൊണ്ട് തന്നെ നാസറിനെതിരായ പരാതി മന്ത്രിക്കും എംപിക്കും എതിരെ കൂടി ആയുധമാക്കാനാണ് ശ്രമം. രക്തസാക്ഷികളുടെ ആശ്രിതർ, പാർട്ടിക്കുവേണ്ടിയുള്ള സമരത്തിൽ ജയിലിലായവരുടെ ആശ്രിതർ എന്നിവർക്കും പാർട്ടിയിലെ പൂർണസമയ പ്രവർത്തകർക്കുമാണു നിയമനങ്ങളിൽ പ്രാമുഖ്യം കൊടുക്കുന്നത്.

അതും ഒരു വീട്ടിൽ ഒരാൾക്കെന്ന നിയമനവുമാണു നിർദ്ദേശിച്ചിട്ടുള്ളത്. മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ജില്ലാസെക്രട്ടറിയുടെ വീട്ടിലേക്കു രണ്ടുനിയമനം വന്നുചേർന്നതാണു വിമർശനംകടുക്കാൻ കാരണം. ഇത് ചർച്ചയാകട്ടേ എന്നത് തന്നെയാണ് സുധാകര പക്ഷത്തിന്റെ തീരുമാനം.