പാൽഘർ: ട്രെയിൻ വേഗത്തിൽ വന്നുകൊണ്ടിരിക്കെ റെയിൽവേ ട്രാക്കിനു നടുവിൽ നിന്ന മാനസിക വൈകല്യമുള്ള യുവതിയുടെ രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈ വെസ്‌റ്റേൺ റെയിൽവേയിലെ വസായ് റോഡ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ 10 മണിക്കാണു സംഭവം.

ദഹാനു-അന്ധേരി ലോക്കൽ ട്രെയിൻ വസായ് റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരവെയാണു സംഭവം. യുവതി ട്രാക്കിൽനിൽക്കുന്നതുകണ്ട പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നായിക് ഏകനാഥ് ഓടിച്ചെന്നു രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് യുവതിയെ രക്ഷിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

റെയിൽ മേൽപാലത്തിൽനിന്ന ചില പൊലീസുകാരാണ് ഇക്കാര്യം നായിക്കിനെ അറിയിച്ചത്. നായിക് ഉടൻ തന്നെ ട്രെയിൻ നിർത്താൻ മോട്ടർമാനു നിർദ്ദേശം നൽകി.



തുടർന്ന് അദ്ദേഹം സംഭവസ്ഥലത്തേക്ക് ഓടി യുവതിയെ പ്ലാറ്റ്‌ഫോമിലേക്കു കയറ്റി. അന്വേഷണത്തിൽ പാൽഘറിലെ വസായ് പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മാനസിക വൈകല്യമുള്ള സുഭദ്ര ഷിൻഡെയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞു. നായിക്കിന്റെ ധീരമായ പ്രവർത്തനത്തിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.