ലക്‌നോ: ഉത്തർപ്രദേശിൽ വീണ്ടും വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് ആറ് പേർ മരിച്ചു. 24 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അലിഗഡിലെ രോഹേര ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെ ഒരു കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വ്യാജമദ്യം കഴിച്ച ഇഷ്ടിക തൊഴിലാളികളാണ് മരിച്ചത്. വ്യാജ മദ്യം നിർമ്മിച്ചവർ പൊലീസ് റെയ്ഡിനെ ഭയന്ന് ഉപേക്ഷിച്ച മദ്യമാണ് തൊഴിലാളികൾ കുടിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിൽ അടുത്തിടെയുണ്ടായ രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണിത്. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിൽ 35 പേരാണ് മരിച്ചത്. ചിലർക്ക് കാഴ്ച പൂർണമായും ഭാഗീകമായും നഷ്ടപ്പെടുകയും ചെയ്തു.