ലക്‌നൗ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. എന്നാൽ തനിക്കു ഭർത്താവിനൊപ്പം തന്നെ ജീവിക്കണമെന്ന നിലപാടിലാണു ഭാര്യ. വിവാഹബന്ധം നിലനിർത്താൻ സഹായം തേടി ഭാര്യ വനിതാ സംരക്ഷണ സെല്ലിനെ സമീപിച്ചതോടെയാണു പ്രശ്‌നം പുറത്തറിയുന്നത്.

ക്വാർസി ഗ്രാമവാസിയായ യുവതിയും ചാന്ദൗസ് ഗ്രാമവാസിയായ യുവാവും രണ്ട് വർഷം മുൻപാണ് വിവാഹിതരായത്. ഈ ബന്ധത്തിൽ ഇവർക്ക് 1 വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഭർത്താവ് മുത്തലാഖ് നൽകിയെന്ന് എഴുതി തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലിൽ എത്തിയത്. മുത്തലാഖ് നേടുന്നതിന് കാരണമായി യുവാവ് ചൂണ്ടിക്കാണിച്ചത് ഭാര്യ ദിവസവും കുളിക്കുന്നില്ലെന്നായിരുന്നുവെന്നും പരാതിയിൽ യുവതി പറയുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവുമായി ബന്ധപ്പെട്ട വനിതാ സംരക്ഷണ സെല്ലില്ലുള്ളവരോടും ഇതു തന്നെയായിരുന്നു ഇയാൾക്ക് പറയാനുണ്ടായിരുന്നത്. നിയമപരമായി വിവാഹമോചനം ലഭിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവും പരാതി എഴുതി നൽകിയതോടെ ദമ്പതികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസിലിങ് നൽകുകയാണ് വനിതാ സംരക്ഷണ സെൽ.

ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി വിശദമാക്കിയതായി സെല്ലിന്റഎ ചുമതലയിലുള്ള അധികൃതർ പ്രതികരിക്കുന്നത്. ദിവസേന കുളിക്കുന്നത് സംബന്ധിച്ച് ഭാര്യയുമായി നിരന്തരമായി വാക്കുതർക്കമുണ്ടാകുന്നുവെന്നും ഇത് കുടുംബത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നുവെന്നുമാണ് യുവാവ് ആരോപിക്കുന്നത്.