തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യകലാകാരന്മാർക്ക് ജാതിഭ്രഷ്ടെന്ന് പരാതി. ക്ഷേത്ര വാദ്യരംഗത്തെ കലാകാരന്മാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദളിത് വിഭാഗത്തിൽ ഉള്ള കലാകാരന്മാർക്ക് ക്ഷേത്രത്തിനകത്ത് വാദ്യമേളത്തിൽ പങ്കെടുക്കാൻ അനുവാദമില്ലെന്നും അവസരം നൽകുന്നത് മേൽജാതിക്കാർക്ക് മാത്രമാണെന്നും ഇവർ ആരോപിച്ചു.

ക്ഷേത്രമതിലനകത്ത് ഇപ്പോഴും ചില ജാതിയിൽപ്പെട്ട കലാകാരന്മാർക്ക് വാദ്യം അവതരിപ്പിക്കാൻ പറ്റുന്നില്ലെന്ന് പഞ്ചവാദ്യ കലാകാരനായ കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോട് പറഞ്ഞു. ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കലാകാരന്മാർ ആരോപിക്കുന്നു. അതേസമയം, അങ്ങനെയൊരു പ്രശ്‌നമില്ലെന്നും പ്രശ്‌നമുണ്ടെങ്കിൽ പരിശോധിക്കാമെന്നുമാണ് ദേവസ്വം ചെയർമാൻ അഡ്വ. കെ.വി മോഹൻ ദാസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെയും സമാനമായ പരാതിയുമായി കലാകാരരന്മാർ രംഗത്തെത്തിയിട്ടുണ്ട്. 2014 ൽ ഇലത്താളം കലാകാരനായ ബാബു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്ര മതിൽക്കെട്ടിനുള്ളിലെ ഇടത്തുരുത്തി ക്ഷേത്രത്തിൽ മേളം നടത്താൻ അനുവദിച്ചില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് പഞ്ചവാദ്യം കൊട്ടി പ്രതിഷേധിച്ചത്.