ലണ്ടൻ: വിമ്പിൾഡൺ ടെന്നിസ് മത്സരങ്ങൾക്കിടെ ഒത്തുകളി നടന്നതായി സംശയിക്കുന്നതായി ജർമനിയിലെ ഒരു ദേശീയ പത്രത്തിന്റെ റിപ്പോർട്ട്. ഈ മത്സരങ്ങളിൽ ഒത്തുകളി നടന്നിട്ടുള്ളതായി നിരവധി വാതുവയ്‌പ്പ് കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഒത്തുകളി നടന്ന മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും പുരുഷ ഡബിൾസിലെ ഒന്നാം റൗണ്ട് മത്സരവും ആദ്യ റൗണ്ട് സിംഗിൾസിലെ ഒരു മത്സരവുമാണ് നിലവിൽ സംശയത്തിന്റെ നിഴലിൽ ഉള്ളത്. ഒരു മുൻനിര ജർമൻ താരം ഉൾപ്പെട്ടതാണ് രണ്ടാമത്തെ മത്സരം.രണ്ട് മത്സരങ്ങളിലും മുന്നിട്ടു നിന്ന കളിക്കാർ അപ്രതീക്ഷിതമായി പരാജയപ്പെട്ടതാണ് സംശയത്തിനു കാരണം. ഈ കളിക്കാർ ലീഡ് എടുത്തപ്പോൾ അവർക്ക് അനുകൂലമായി നിരവധി പേർ ബെറ്റ് ചെയ്തിരുന്നു.

എന്നാൽ അവസാന സെറ്റിന് തൊട്ടുമുമ്പ് ഈ കളിക്കാർക്ക് എതിരായി ഒരു വൻ തുക ബെറ്റായി വരികയും അതിനു ശേഷം പോയിന്റ് നിലയിൽ മുന്നിൽ നിന്ന കളിക്കാർ അപ്രതീക്ഷിതമായി പരാജയപ്പെടുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ടെന്നിസിലെ ഒത്തുകളി അന്വേഷിക്കുന്ന ഇന്റർനാഷണൽ ടെന്നിസ് ഇന്റഗ്രിറ്റി ഏജൻസിയെ മാധ്യമങ്ങൾ സമീപിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി ഈ സംഭവത്തെകുറിച്ച് ഒന്നും പറയാൻ ഈ സാഹചര്യത്തിൽ സാധിക്കില്ലെന്നും എന്നാൽ ഈ രണ്ട് മത്സരങ്ങളെ കുറിച്ച് തങ്ങൾക്ക് നേരത്തെ തന്നെ അറിവ് ലഭിച്ചിരുന്നുവെന്നും അതിനെകുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.