പ്രേമം എന്ന സിനിമയോടെ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ അൽഫോൻസ് പുത്രൻ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ആ സമയത്ത് വന്ന ചില വ്യാജ വാർത്തകൾ തന്നെ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ. സൂപ്പർതാരം രജനീകാന്തിനൊപ്പം സിനിമ ചെയ്യാൻ തനിക്ക് താൽപ്പര്യമില്ല എന്ന തരത്തിലാണ് ആർട്ടിക്കിൾ വന്നത്. ഇതിന്റെ സത്യാവസ്ഥ തിരക്കി അന്ന് സൗന്ദര്യ രജനീകാന്ത് തന്നെ ബന്ധപ്പെട്ടിരുന്നു എന്നും അൽഫോൻസ് കുറിക്കുന്നു.

വർഷങ്ങൾക്കു ശേഷം പുതിയ ഗോൾഡിന്റെ കഥ പറയാൻ ഒരു ആർട്ടിസ്റ്റിന്റെ അടുത്തു ചെന്നപ്പോൾ ഈ കാരണം കൊണ്ട് തന്നെ കേൾക്കാൻ തയാറായില്ലെന്നുമാണ് പറയുന്നത്. താൻ ആ?ഗ്രഹിച്ച പോലെ രജനീകാന്തിനൊപ്പമുള്ള തന്റെ സിനിമ നടന്നിരുന്നെങ്കിൽ പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ കലക്ഷന് നേടുമായിരുന്നു. വ്യാജവാർത്ത ഉണ്ടാക്കിയ ആളുകൾക്കായി താൻ കാത്തിരിക്കുകയാണ് എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്.

അൽഫോൻസ് പുത്രന്റെ കുറിപ്പ് വായിക്കാം

അന്ന്, 2015-ൽ പ്രേമം റിലീസിന് ശേഷം, ഒരു സംവിധായകനെന്ന നിലയിൽ രജനികാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. 99 ശതമാനം സംവിധായകരും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു ദിവസം രജനികാന്ത് ചിത്രം ചെയ്യാൻ അൽഫോൻസ് പുത്രന് താൽപര്യമില്ലെന്ന് ഒരു ഓൺലൈൻ പേജിൽ ഒരു ലേഖനം വന്നു. ആ വാർത്ത എല്ലായിടത്തും പരന്നു. ഈ വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് സൗന്ദര്യ രജനികാന്ത് എനിക്ക് മെസേജ് അയച്ചിരുന്നു. 'പ്രേമം' റിലീസിന് ശേഷം ഞാൻ ആർക്കും അഭിമുഖം നൽകിയിട്ടില്ലെന്ന് മറുപടി നൽകി.അവർ അത് മനസിലാക്കി രജനി സാറിനോട് ഇക്കാര്യം സംസാരിച്ചു. അപ്പോഴാണ് ആ പ്രശ്‌നം പരിഹരിച്ചത്.

പിന്നീട് 2021 ഓഗസ്റ്റിൽ 'ഗോൾഡി'ന്റെ കഥ ഒരു ആർട്ടിസ്റ്റിനോട് പറയുമ്പോൾ, രജനികാന്തിന്റെ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ സംവിധായകനോട് താൻ സംസാരിക്കുന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാൻ ഞെട്ടിപ്പോയി, പക്ഷേ അത് പുറത്ത് കാണിച്ചില്ല. 2015 മുതൽ ഇന്നുവരെ ഈ വ്യാജ വാർത്ത എന്നെ അലട്ടുന്നതായി എനിക്ക് തോന്നുന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രം, രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ ഞാൻ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കിൽ, പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ കലക്ഷന് നേടുമായിരുന്നു, സർക്കാരിനും ധാരാളം നികുതി ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പർ സ്റ്റാറിനും പ്രേക്ഷകർക്കും സർക്കാരിനുമാണ്.

ഈ ലേഖനം ഇട്ട ആളും ഈ വ്യാജ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച തലച്ചോറും ഒരു ദിവസം എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും. നിങ്ങൾ ആ ദിവസത്തിനായി കാത്തിരിക്കുക. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ എപ്പോഴും ചെയ്യുന്നതുപോലെ എനിക്കു വേണ്ടി പ്രാർത്ഥിക്കണം.