തിരുവനന്തപുരം:സംസ്ഥാനപാതയായ ആലുവ -മൂന്നാർ റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആലുവ നിയോജക മണ്ഡലത്തിൽ നിന്നും ആരംഭിച്ച് കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിലൂടെ കോതമംഗലം നിയോജക മണ്ഡലത്തിൽ അവസാനിക്കുന്ന റോഡ് നിലവിൽ പല ഭാഗങ്ങളിലും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി നിരവധി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യവും ആന്റണി ജോൺ എംഎൽഎ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. നൂറ് കണക്കിന് വാഹനങ്ങൾ സദാ സമയവും സഞ്ചരിക്കുന്നതും മൂന്നാർ, തേക്കടി അടക്കമുള്ള ഇടുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്കായി ആയിരക്കണക്കിന് ടൂറിസ്റ്റുകൾ യാത്ര ചെയ്യുന്നതും ഈ റോഡിലൂടെയാണ്.

റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നിലവിലെ രണ്ടുവരി പാത ബിഎംബിസി നിലവാരത്തിൽ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള പ്രസ്തുത റോഡിന്റെ തുടർ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്നും ആന്റണി ജോൺ നിയമസഭയിൽ ആവശ്യപ്പെട്ടു.

ആലുവ മുതൽ കോതമംഗലം വരെ 35.26 കിമി ദൂരത്തിൽ 12 മീറ്റർ വീതിയിലുള്ള റോഡിന്റെ നിർമ്മാണത്തിനായി ഇൻവെസ്റ്റിഗേഷൻ നടത്തി 135 കോടി രൂപയുടെ ഡിപിആർ കിഫ്ബിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ നിലവിലെ വാഹന പെരുപ്പം പരിഗണിച്ച് ഡിപിആർ റിവൈസ് ചെയ്ത് നാലുവരി പാതയാക്കാൻ ആഗസ്തിൽ നടന്ന കിഫ്ബി യോഗത്തിൽ തീരുമാനിച്ചു. നാലുവരിപ്പാതയ്ക്കുള്ള അലൈന്മെന്റിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇൻവെസ്റ്റിഗേഷൻ നടത്തി ഡിപിആർ തയ്യാറാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കും.

യോഗത്തിലെ നിർദ്ദേശപ്രകാരം കിഫ്ബി മാനദണ്ഡമനുസരിച്ച് പ്രീ കാസ്റ്റ് ഡ്രയിനും, പേവ്‌മെന്റ് ഷോൾഡറും അടക്കം രണ്ടുവരി ബിഎംബിസി നിലവാരത്തിലുള്ള പാതക്കുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനും, നാലുവരി പാതക്കുള്ള സ്ഥലമേറ്റെടുപ്പിനുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. നിലവിലെ റോഡിൽ താൽക്കാലികമായി പ്രീ മൺസൂൺ പണികളിലും മറ്റും ഉൾപ്പെടുത്തി അപകടകരമായ കുഴികൾ അടയ്ക്കുന്നുണ്ട്. റോഡ് താൽക്കാലികമായി ഉപരിതലം നവീകരിക്കുന്നതിനായി 22.41 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിയിൽ സമർപ്പിച്ചിട്ടുള്ളതായും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.