ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജിവെച്ച നവജ്യോത് സിങ് സിദ്ദുവിനെ പരിഹസിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. സിദ്ദുവുമായുള്ള തർക്കത്തെ തുടർന്നാണ് അമരീന്ദർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.

തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് സിദ്ദു കരുതിയിരുന്നെങ്കിലും കോൺഗ്രസ് ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതേ തുടർന്നുള്ള അതൃപ്തിയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാനിടയായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

' ഞാൻ നിങ്ങളോട് നേരത്തെ പറഞ്ഞു. സ്ഥിരതയുള്ള ആളല്ല ഇയാൾ' സിദ്ദുവിന്റെ രാജിക്ക് പിന്നാലെ അമരീന്ദർ ട്വിറ്ററിൽ കുറിച്ചു. അതിർത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനല്ല സിദ്ദുവെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനുമായി ബന്ധമുള്ള ആളാണ് സിദ്ദുവെന്നും എന്തുവില കൊടുത്തും സിദ്ദു പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയുമെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അമരീന്ദർ സിങ് പറഞ്ഞിരുന്നു.

പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തന്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിലും സിദ്ദുവിന് കടുത്ത അമർഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്.

'ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകർന്നു തുടങ്ങും. പഞ്ചാബിന്റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീർപ്പിന് ഞാൻ തയ്യാറല്ല. അതിനാൽ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം ഞാൻ രാജിവയ്ക്കുന്നു. സാധാരണ പ്രവർത്തകനായി കോൺഗ്രസിൽ തുടരും' - സോണിയഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സിദ്ദു കുറിച്ചു.