ചണ്ഡീഗഡ്: പഞ്ചാബിൽ പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുന്നതിനിടെ സിദ്ദുവിന്റെ ഉപദേശകർക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാൻ സിദ്ദു തന്റെ ഉപദേശകരോട് നിർദേശിക്കണമെന്നാണ് ക്യാപ്റ്റന്റെ ആവശ്യം.

കശ്മീരിനെക്കുറിച്ച് സിദ്ദുവിന്റെ ഉപദേശകൻ മൽവീന്ദർ മാലി കഴിഞ്ഞ ദിവസം വിവാദ പരാമർശം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അമരീന്ദർ നിർദേശിച്ചത്.

മാലിക്ക് പുറമേ മറ്റൊരു ഉപദേശകനായ പ്യാരേ ലാൽ ഗാർഗിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ദേശീയതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അറിവില്ലാത്ത കാര്യങ്ങൾ പറയാതിരിക്കാൻ സിദ്ദു തന്റെ ഉപദേശകരോട് ആവശ്യപ്പെടണമെന്നായിരുന്നു അമരീന്ദർ പറഞ്ഞത്.

മാലി പറഞ്ഞത് പാക്കിസ്ഥാൻ പറയുന്ന കാര്യങ്ങളാണെന്നും ഇത് ദേശവിരുദ്ധമായ പ്രസ്താവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാന്റെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ പഞ്ചാബികൾക്കും ഇന്ത്യക്കാർക്കും അറിയാം.

പാക് പിന്തുണയുള്ള സംഘടകൾ ദിവസവും നമ്മുടെ സൈനികരെ ആക്രമിക്കുന്നു. പഞ്ചാബിലേക്ക് മയക്കുമരുന്ന് കയറ്റിവിടുന്നു. ഇത്തരം പ്രവർത്തികൾക്കെതിരെയുള്ള പ്രതിരോധം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.