അമൃത്സർ: കർഷക നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച ഡൽഹി സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. തീർത്തും തെറ്റായ കാര്യമാണ് നടന്നതെന്നും എത്രയും പെട്ടെന്ന് നേതാക്കൾക്കെതിരെയുള്ള നോട്ടീസ് പിൻവലിക്കണമെന്നും സിങ് പറഞ്ഞു.

പ്രതിഷേധിക്കുന്ന കർഷകർ വളരെ കുറച്ച് ഭൂമി മാത്രം സ്വന്തമായിട്ടുള്ള ചെറുകിട കർഷകരാണെന്നും അല്ലാതെ കോർപ്പറേറ്റുകളല്ലെന്നും അമരീന്ദർ ഓർമ്മിപ്പിച്ചു. രാജ്യത്തെ പറ്റിച്ചു കടന്നവർക്കെതിരെ നടപടിയെടുക്കാതെ അതിജീവനത്തിന് പൊരുതുന്ന കർഷകരെയാണ് സർക്കാർ ഉന്നംവെക്കുന്നതെന്നും അമരീന്ദർ പറഞ്ഞു.

''അവർ എവിടെ നിന്നാണ് ഒഴിഞ്ഞുപോകേണ്ടത്? അവരിൽ ഭൂരിഭാഗവും വളരെ കുറച്ച് ഭൂമിയുള്ള ചെറുകിട കർഷകരാണ്, അല്ലാതെ രാജ്യത്തിന്റെ കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പലായനം ചെയ്ത വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുൽ ചോക്സി തുടങ്ങിയവരെ പോലെയുള്ള വൻകിട കോർപ്പറേറ്റുകളല്ല,'' പ്രസ്താവനയിൽ പറഞ്ഞു. റിപബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ മാർച്ചിനിടെ ഡൽഹിയിലും ചെങ്കോട്ടയിലും ഐ.ടി.ഒ.യിലും ഉണ്ടായ സംഘർഷത്തിൽ കർഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.

കിസാൻ മോർച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ഒൻപത് പേർക്കെതിരെയാണ് ഡൽഹി പൊലീസ് കേസെടുത്തത്. ബൽബിർ സിങ്ങ് രാജ്വൽ, ദർശൻ പാൽ, രാജേന്ദ്രർ സിങ്ങ്, ഭൂട്ടാ സിങ്, ജോഗീന്ദ്രർ സിങ്ങ് എന്നീ നേതാക്കളെയും പ്രതിചേർത്തിട്ടുണ്ട്. സംഘർഷത്തിന്റെ പേരിൽ പൊലീസ് ഇതുവരെ 25 എഫ്.ഐ.ആറുകൾ എടുക്കുകയും 37 കർഷക നേതാക്കളെ പ്രതി ചേർക്കുകയും ചെയ്തിട്ടുണ്ട്.