ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ അധികാര തർക്കത്തിൽ പിതാവ് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് അധികാരത്തിൽ നിന്നും പടിയിറങ്ങുമ്പോൾ നാഷനൽ റൈഫിൾ അസോസിയേഷൻ തിരഞ്ഞെുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കി മകൻ റാണീന്ദർ സിങ്.

കുടുംബം രാഷ്ട്രീയത്തിൽ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന വേളയിലാണ് റാണീന്ദർ എൻ.ആർ.എ.ഐ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നാലാം തവണയാണ് അദ്ദേഹം അസോസിയേഷന്റെ തലപ്പത്ത് എത്തുന്നത്. ബി.എസ്‌പി എംപി ശ്യാം സിങ് യാദവിനെ അദ്ദേഹം 56-3ന് തോൽപിച്ചു.

ഭൂരിപക്ഷം എംഎ‍ൽഎമാരുടെയും പിന്തുണ നഷ്ടമായതോടെ അമരീന്ദർ രാജിവെച്ചേക്കുമെന്ന ഘട്ടമായതോടെ മകൻ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റഡിയം വിട്ട് ചണ്ഡിഗഢിലെ ഔദ്യോഗിക ബംഗ്ലാവിലേക്ക് കുതിച്ചിരുന്നു. ശേഷം പിതാവ് രാജിവെക്കാനായി രാജ്ഭവനിലേക്ക് നീങ്ങിയതോടെ തിരഞ്ഞെടുപ്പ് ക്രമങ്ങൾ പൂർത്തീകരിക്കാൻ റാണീന്ദർ എത്തിയില്ല.

കൻവാർ സുൽത്താൻ സിങ് പുതിയ സെക്രട്ടറി ജനറലായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രൺദീപ് മൻ ട്രഷററും പവൻകുമാർ സിങ്, ഷീല കനുങ്ങോ എന്നിവർ ജനറൽ സെക്രട്ടറിമാരുമായി.

സീനിയർ വൈസ് പ്രസിഡന്റ് കാളികേഷ് നാരായൺ സിങിനൊപ്പം എട്ട് വൈസ് പ്രസിഡന്റ്മാർ, ആറ് ഹോണററി സെക്രട്ടറിമാർ, 16 ഗവേണിങ് ബോഡി അംഗങ്ങൾ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.

എൻ.ആർ.എ.ഐക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ പരാതി നൽകിയയാളാണ് യാദവ്. അദ്ദേഹം തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. കായിക മന്ത്രാലയം തിരഞ്ഞെടുപ്പ് നടത്താൻ നിരീക്ഷകരെ അയക്കാത്തതിനാൽ തന്നെ ഫലം അംഗീകരിക്കാനും സാധ്യതയില്ല. ഡിസംബർ 13ന് കോടതി വീണ്ടും കേസ് പരിഗണിക്കും.