കൊച്ചി: യാത്രകൾ നമ്മളെ മാറ്റി മറിക്കും. പണ്ടത്തെ പോലെയല്ല. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ഇന്ന് സഞ്ചാര പ്രേമികളാണ്. ഒറ്റയ്ക്കും കൂട്ടായും യാത്രകൾ നടത്തുന്നവർ എത്രേയോ. എന്നാൽ, ചില യാത്രകൾ ചില ലക്ഷ്യങ്ങളോടെയാവും. ആകാശ വാണി കൊച്ചി എഫ്എം നിലയത്തിലെ റെയിൻബോ സ്റ്റേഷനിൽ ജോലി ചെയ്യുന്ന അംബിക കൃഷ്ണ സോളോ റൈഡിനുള്ള ഒരുക്കത്തിലാണ്. അതിർത്തി കാത്ത സൈനികരുടെ വിധവകളെ കാണാനാണ് യാത്ര.

ഭർത്താവ് ശിവരാജ് ഹരിഹരന്റെ ഓർമകളുമായി അംബിക 11ന് ബുള്ളറ്റിൽ ഇന്ത്യയൊട്ടാകെയുള്ള യാത്ര തുടങ്ങും. ഇന്ത്യാ ബുള്ളറ്റ് യാത്രയ്ക്ക് കാക്കനാട് വച്ച് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് 'സോളോ റൈഡ് ' ഫ്‌ളാഗ് ഓഫ് ചെയ്യും. ഇന്ത്യയിലുടനീളമുള്ള ആകാശവാണി റെയിൻ ബോയുടെ 25 റേഡിയോ സ്റ്റേഷനിലൂടെയാണ് യാത്ര. 14 സംസ്ഥാനങ്ങളിലൂടെ നടത്തുന്ന യാത്ര പട്ടാളക്കാർക്കും വിധവകൾക്കും വേണ്ടിയാണെന്ന് അംബിക സാക്ഷ്യപ്പെടുത്തുന്നു.

പത്തൊമ്പതാം വയസ്സിൽ അംബിക ബികോമിനു പഠിക്കുമ്പോഴാണ് വ്യോമ സേന ഉദ്യോഗസ്ഥനായ ഭർത്താവ് ശിവരാജിനെ നഷ്ടമാകുന്നത്. ആ ഓർമയിലാണ് അവർ രാജ്യമാകെ പട്ടാളക്കാരുടെ വിധവകളെ സന്ദർശിക്കുന്നത്. ഭർത്താവിന്റെ മരണശേഷം ബിരുദം പൂർത്തീകരിച്ച് അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ, തന്റെ മേഖല ഇതല്ലെന്ന തിരിച്ചറിവുണ്ടായപ്പോഴാണ് റേഡിയോ ജോക്കി ആകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. കൊച്ചി ആകാശവാണിയിൽ എത്തിച്ചേർന്നതായിരുന്നു ജീവിതത്തിൽ വഴിത്തിരിവായതെന്ന് അംബിക പറഞ്ഞു. 50 ദിവസം കൊണ്ട് ഇന്ത്യ ചുറ്റുകയാണ് ലക്ഷ്യം.

വ്യോമസേനഓഫിസറായിരുന്ന ഭർത്താവ് എച്ച് ശിവരാജ് 25 വർഷം മുമ്പ് ഡൽഹിയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ അപ്രതീക്ഷിതമായി മരണമടഞ്ഞു. ശിവരാജ് അംബികയെയും മൂന്നു മാസം മാത്രം പ്രായമുണ്ടായിരുന്ന മകളെയും തനിച്ചാക്കി യാത്രയായി.

അപ്രതീക്ഷിതമായുണ്ടായ ശിവരാജിന്റെ വിയോഗത്തോടെ ജിവിതം ശൂന്യമായതുപോലെയായിരുന്നു അംബികയ്ക്ക് .വിവാഹത്തിന്റെ പിറ്റേവർഷമായിരുന്നു സംഭവം. ഇത് ശരിക്കും അംബികയ തളർത്തി. എന്നാൽ ശിഷ്ടജീവിതം കരഞ്ഞു തീർക്കാനുള്ളതല്ലെന്ന തിരിച്ചറിവ് കാലം അംബികയക്ക് നൽകിയതോടെ ജീവിതത്തിലെ തിക്താനുഭവങ്ങളോട് പടവെട്ടാൻ അംബിക തീരുമാനിക്കുകയായിരുന്നു.അപ്രതീക്ഷിതമായി വിധി ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കൈപിടിച്ചു കയറാൻ അംബികയ്ക്ക് ഒട്ടേറെ കഷ്ടതകൾ സഹിക്കേണ്ടിവന്നു. എന്നാൽ തോറ്റു പിന്മാറാൻ ഒരുക്കമല്ലെന്ന ദൃഢനിശ്ചയം പിന്നീടങ്ങോട്ട് അംബികയെ കരുത്തിന്റെ പ്രതീകമായി മാറ്റുകയായിരുന്നു.ജീവിതത്തിലെ പ്രതിസന്ധഘട്ടങ്ങളെയെല്ലാം ഒന്നൊന്നായി തരണം ചെയ്യാൻ കഴിഞ്ഞതിലുടെ നേടിയ കരുത്താണ് ഇപ്പോൾ ഒറ്റയ്ക്ക് ബൈക്കിൽ ഇന്ത്യ ചുറ്റാനുള്ള ആത്മവിശാസം അംബികയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

ആകാശ വാണി കൊച്ചി റെയിൻബോ സ്റ്റേഷനിൽ, 2009 ലാണ് റേഡിയോ ജോക്കിയായി അംബിക ജോലിയിൽ പ്രവേശിക്കുന്നത്.റോഡിയോ ജോക്കി എന്ന നിലയിൽ ഇതിനോടകം തന്നെ അംബിക ശ്രോതാക്കളുടെ മനസുകളിൽ ഇടം നേടിക്കഴിഞ്ഞു. തന്റെ ബൈക്ക് യാത്രയിലുടെ ഇന്ത്യയിലെയും ലോകത്തിലെയും സ്ത്രീകൾക്കും ഇന്ത്യയിലെ പട്ടാളക്കാരുടെ കുടുംബത്തിനും ആത്മവിശ്വാസം പകർന്നു നൽകാനാണ് അംബികയുടെ ശ്രമം. തന്റെ ഭർത്താവ് അപകടത്തിൽ മരിച്ച സ്ഥലം ഒന്നു അംബികയക്ക് കാണണം. ഒപ്പം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള ആകാശവാണിയുടെ 25 റെയിൻബോ നിലയങ്ങളും സന്ദർശിക്കണം എന്നത് അംബികയുടെ ദീർഘ നാളുകളായുള്ള ആഗ്രഹമായിരുന്നു.

ഇന്ത്യയിലെ എല്ലാ പട്ടാളക്കാരോടും കൊല്ലപ്പെട്ട പട്ടാളക്കാരുടെ വിധവകളോടുമുള്ള ഐക്യദാഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തന്റെ ഒറ്റയ്ക്കുള്ള ഈ ബൈക്ക് യാത്രയെന്ന് അംബിക കൃഷ്ണ പറഞ്ഞു.പട്ടാളക്കാരുടെ ആത്മാവിന്റെ ഭാഗമാണ് റേഡിയോ.അതിർത്തിയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കഴിയുമ്പോൾ റേഡിയോ മാത്രമാണ് പലപ്പോഴും പട്ടാളക്കാർക്ക് ആശ്വാസമാകുന്നതെന്ന് അംബിക പറയുന്നു. ഇത് തനിക്ക് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. റോഡിയോ ജോക്കിയായത് തന്റെ ജിവീതത്തിന്റെ മറ്റൊരു ടേണിങ് പോയിന്റായിരുന്നുവെന്ന് അംബിക പറയുന്നു.വിവിധ മേഖലകളിലെ ഒട്ടേറെ വ്യക്തിത്വങ്ങളെ പരിചയപ്പെടാൻ സാധിച്ചു.യാത്രയോട് എന്നും ഇഷ്ടമായിരുന്നു. 2018 ലാണ് ബുള്ളറ്റ് എടുക്കുന്നത്. വണ്ടി എടുത്തതിനു ശേഷമാണ് താൻ ബൈക്ക് ഓടിക്കാൻ പഠിച്ചതെന്നും അംബിക പറഞ്ഞു.

പിന്നീട് കോവിഡ് കാലമായിരുന്നതിനാൽ യാത്രകൾ സാധ്യമായിരുന്നില്ല. മകൾ ഇൻഫോസിസിൽ ജോലി ചെയ്യുകയാണ്. ഇതിനിടയിൽ ക്യാമറയോടും ഫോട്ടൊഗ്രാഫിയോടുമുള്ള ഇഷ്ടം നിമിത്തം ആ മേഖലയിലേക്കും ശ്രദ്ധ തിരിച്ചു. വെഡ്ഡിങ് ഫോട്ടോ ഗ്രാഫിയും ചെയ്തു. ഒപ്പം സാമൂഹിക പ്രസക്തിയുള്ള രണ്ടു സിനിമകളുടെ നിശ്ചല ഛായാഗ്രഹണം നിർവ്വഹിക്കാൻ സാധിച്ചുവെന്നും അംബിക പറഞ്ഞു.തന്റെ യാത്രകൾ എന്നും തനിച്ചായിരിക്കും.

ഗ്രൂപ്പുകൾക്കൊപ്പം യാത്ര നടത്താറില്ല.ഒരു തവണ മാത്രമാണ് ഗ്രൂപ്പിനൊപ്പം യാത്ര നടത്തിയത്.അതാകട്ടെ തനിക്ക് ആസ്വദിക്കാൻ സാധിച്ചില്ല. തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് യാത്ര ചെയ്യണമെന്നാണ് ആഗ്രഹം. അതിനാലാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതെന്നും അംബിക പറഞ്ഞു.ഓൾ ഇന്ത്യ റേഡിയോയുടെ വിനോദ പരിപാടികൾക്കുള്ള റെയിൻബോ നിലയങ്ങൾ 25 എണ്ണം മാത്രമാണുള്ളത്.ഈ സ്റ്റേഷനുകൾ ഇന്ത്യയുടെ മാപ്പു വരയ്ക്കുന്നതുപോലെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഇതു കൊണ്ടു കൂടിയാണ് താൻ ജോലി ചെയ്യുന്ന തന്റെ മേഖലയിലൂടെ തന്നെയാകട്ടെ തന്റെ ഈ ബൈക്ക് യാത്രയെന്ന് തീരുമാനിച്ചത്.

നമ്മളെയും നമ്മുടെ രാജ്യത്തെയും കാക്കുന്ന സൈനികരോടുള്ള ആദരം പ്രത്യേക സന്ദർഭങ്ങളിൽ മാത്രം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ മറ്റും പോസ്റ്റുകൾ ഇടുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി എപ്പോഴും അവർക്കും അവരുടെ കുടുംബത്തിനും നമ്മളാൽ കഴിയുന്ന വിധം പ്രചോദനമാകണം. അതിനു കൂടിയാണ് തന്റെ ഈ യാത്രയെന്നും അംബിക പറയുന്നു.ആകാശ വാണിയിൽ നിന്നും എയർഫോഴ്സ് ഡിപ്പാർട്ട്മെന്റിൽ നിന്നും തനിക്ക് പിന്തുണയുണ്ടെന്നും അംബിക പറഞ്ഞു.

യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ആണ് യാത്രയിൽ താമസ സൗകര്യം ഒരുക്കുന്നത്.സിആർഫ് വിമൺ ഓൺ വീൽസ് എന്ന എൻജിയോയും സഹായവുമായി ഒപ്പമുണ്ടെന്ന് അംബിക പറഞ്ഞു. 14 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിച്ച് ഗോവയിൽ യാത്ര അവസാനിക്കും. 47 മുതൽ 50 ദിവസം വരെ യാത്ര നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുലർച്ചെ അഞ്ചു മുതൽ വൈകിട്ട് ഏഴുവരെയായിരിക്കും ഓരോ ദിവസവും യാത്ര ചെയ്യുക.ദിനം പ്രതി 300 കിലോമീറ്റർ യാത്ര ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും അംബിക പറഞ്ഞു.