വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ (37 കോടിയോളം രൂപ) ഇനാം പ്രഖ്യാപിച്ച് അമേരിക്ക. സാജിദ് മിറിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കാണ് പ്രതിഫലം നൽകുക. മുംബൈ ഭീകരാക്രമണം നടന്ന് 12 വർഷത്തിന് ശേഷമാണ് യുഎസിന്റെ ഈ പ്രഖ്യാപനം.

'2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്‌കർ ഇ ത്വയ്ബ തീവ്രവാദിയാണ് സാജിദ് മിർ. സാജിദ് മിർ ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനായുള്ള വിവരങ്ങൾക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളർ വരെ വാഗ്ദ്ധാനം ചെയ്യുന്നു' യുഎസ് റിവാർഡ് ഫോർ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയിൽ അറിയിച്ചു.

2008 നവംബർ 26-നാണ് പത്ത് ലഷ്‌കർ ഭീകരവാദികൾ മുംബൈയുടെ പല ഭാഗങ്ങളിലായി ആക്രമണം നടത്തിയത്. താജ്മഹൽ ഹോട്ടൽ, ഒബ്റോയി ഹോട്ടൽ, ലിയോപോൾഡ് കഫെ, നരിമാൻ ഹൗസ്, ഛത്രപതി ശിവജി ടെർമിനസ് എന്നിവിടങ്ങളിലായി നടത്തിയ ആക്രമണങ്ങളിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു.

ആക്രമണം നടത്തിയ ഒമ്പത് തീവ്രവാദികളെ കൊലപ്പെടുത്തുകയും രക്ഷപ്പെട്ട അജ്മൽ അമീർ കസബിനെ പിടികൂടി വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റ ഓപ്പറേഷൻ മാനേജറായിരുനനു സാജിദ് മിർ. പദ്ധതി നടപ്പാക്കുന്നതിലും തയ്യാറെടുപ്പുകളിലും മിറിന് വ്യക്തമായ പങ്കുണ്ട്. യുഎസിലെ രണ്ട് ജില്ലാ കോടതികളിൽ മിറിനെതിരെ 2011-ൽ കേസെടുത്തിട്ടുണ്ട്. 2011- ഏപ്രിൽ 22-ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2019-ൽ എഫ്ബിഐയുടെ കൊടുംതീവ്രവാദികളുടെ പട്ടികയിൽ മിറിനെ ഉൾപ്പെടുത്തിയെന്നും യുഎസ് റിവാർഡ് ഫോർ ജസ്റ്റിസ് പ്രോഗ്രാമിന്റെ പ്രസ്താവനയിൽ പറയുന്നു.