ന്യൂഡൽഹി: ഫോണിലെ കോവിഡ് മുന്നറിയിപ്പ് സന്ദേശത്തിൽ അമിതാഭ് ബച്ചന്റെ ശബ്ദം വേണ്ടെന്ന് ഹരജി. ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നതിനാൽ ബോധവത്കരണ സന്ദേശത്തിൽനിന്ന് ഒഴിവാക്കണമെന്നാണ് പൊതുതാൽപര്യ ഹരജിയിലെ ആവശ്യം.

ഡൽഹിയിലെ സാമൂഹ്യപ്രവർത്തകനായ രാകേഷ് ആണ് ഈ ആവശ്യം ഉന്നയിച്ച് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നതാണ്. അതിനാൽ കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ ബച്ചന് അർഹതയില്ല.

മാത്രമല്ല, ബച്ചന് ഇതിനായി സർക്കാർ പണം നൽകുന്നുണ്ട്. കോവിഡ് പോരാട്ടത്തിൽ പ്രശസ്തരായ നിരവധി പേർ ഇത്തരം ബോധവത്കരണത്തിനായി സൗജന്യമായി സഹകരിക്കാൻ തയാറാണ്. അതിനാൽ പ്രതിഫലം നൽകി ശബ്ദം വേണ്ടെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ഇതേക്കുറിച്ച് ബച്ചൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹരജി ജനുവരി 18ന് പരിഗണിക്കും.