വിശാഖപട്ടണം : തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രസന്നിധിയിൽ മനസും ശരീരവുമർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദക്ഷിണ സോണൽ സമിതിയുടെ 29ാമത് യോഗത്തിൽ പങ്കെടുക്കാൻ തിരുപ്പതിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനം. വെങ്കിടേശ്വരന് പ്രത്യേക വഴിപാടുകളും അദ്ദേഹം നേർന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കൊപ്പമായിരുന്നു അമിത് ഷായുടെ ക്ഷേത്ര ദർശനം. തിരുപ്പതി ദേവസ്ഥാനത്തിലെ ഉദ്യോഗസ്ഥരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് കേന്ദ്രമന്ത്രിയുടെ പരിവേഷങ്ങളില്ലാതെ സാധാരണ ഭക്തരിൽ ഒരാളായാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.

മുണ്ടും മേൽമുണ്ടുമാണ് ദർശന വേളയിൽ അദ്ദേഹം ധരിച്ചത്. നെറ്റിയിൽ കുറിയും തൊട്ടിരുന്നു. മറ്റുള്ള ഭക്തർക്ക് തടസ്സം സൃഷ്ടിക്കാത്ത രീതിയിലായിരുന്നു അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. മുതിർന്ന വേദപണ്ഡിതന്റെ അനുഗ്രഹവും വാങ്ങിയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.

ക്ഷേത്രത്തിൽ എത്തിയ അമിത് ഷായ്ക്ക് വലിയ വരവേൽപ്പാണ് തിരുപ്പതി ദേവസ്വം ട്രസ്റ്റ് അംഗങ്ങൾ നൽകിയത്. ക്ഷേത്രം അധികൃതർ അമിത് ഷായ്ക്ക് വെങ്കിടേശ്വരന്റെ പട്ടും , ഛായാചിത്രവും സമ്മാനിച്ചു.