തിരുവനന്തപുരം: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് നടി ഉര്‍വശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അംഗീകാരം. ഈ സിനിമക്ക് വേണ്ടി തന്നെ കാത്തിരുന്ന ക്രിസ്റ്റോക്ക് സമര്‍പ്പിക്കുന്നു എന്നാണ് ഉര്‍വശിയുടെ ആദ്യപ്രതികരണം. എല്ലാ അവാര്‍ഡും സന്തോഷം തരുന്നവയാണെന്നും ഉര്‍വശി പറഞ്ഞു.

അഭിനയിക്കുമ്പോള്‍ സംവിധായകന്‍ 'ഓക്കെ' പറയുന്നതാണ് ആദ്യത്തെ പുരസ്‌കാരമെന്നും ആറാമതും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊണ്ട് ഉര്‍വശി പ്രതികരിച്ചു. "അഭിനയിക്കുമ്പോള്‍ ഒരിക്കലും അവാര്‍ഡ് നമ്മുടെ മുന്നില്‍ വരാറില്ല. ഡയറക്ടറാണ് ആദ്യത്തെ അവാര്‍ഡ് തരുന്നയാള്‍ അദ്ദേഹം ഓകെ പറയുന്നതാണ് അവാര്‍ഡ്. പടം റിലീസ് ചെയ്തു ഓരോരുത്തരും പ്രശംസിക്കുന്നത് ഓരോ അവാര്‍ഡായിട്ടാണ് ഹൃദയപൂര്‍വം ഞാന്‍ സ്വീകരിക്കുന്നത്. തീര്‍ച്ചയായും സര്‍ക്കാര്‍ തലത്തില്‍ ആ പ്രശംസ അംഗീകാരമായി വന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു സ്‌കൂളില്‍ പ്രോഗസ് റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നോക്കുന്ന മാര്‍ക്കുപോലെയാണ് അവാര്‍ഡ് എനിക്ക്.

ആറാമത്തെ പുരസ്‌കാരമാണ് എന്നത് ഞാന്‍ എണ്ണിയിട്ടില്ല. പാര്‍വതിയുമായി മികച്ച അഭിനയം തന്നെയായിരുന്നു ഉള്ളൊഴുക്കില്‍ നടന്നത്. പാര്‍വതി എതിര്‍വശത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് അത്രയും മികച്ചതായി അഭിനയിക്കാന്‍ പറ്റിയത്. പാര്‍വതിയുടേതും വളരെ മികച്ച പ്രകടനമായിരുന്നു. ഉള്ളൊഴുക്കിനെ സംബന്ധിച്ചിത്തോളം ഞാന്‍ മാനസികമായും ശാരീരികമായും ഒരുപാട് വിഷമതകള്‍ നേരിട്ട സമയം കൂടിയായിരുന്നു."- ഉര്‍വശി പറഞ്ഞു.

"നിരവധി പേര്‍ വിളിച്ചു. എല്ലാവരോടും സന്തോഷം. ഓരോ അഭിനന്ദനങ്ങളും ഓരോ പുരസ്‌കാരങ്ങളാണ്. സിനിമ കണ്ട പ്രേക്ഷകര്‍ ഓരോ തവണ നല്ല അഭിപ്രായം പറയുമ്പോഴും അതൊരു പുരസ്‌കാരമായിട്ടാണ് ഞാന്‍ ഹൃദയപൂര്‍വം സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തലത്തിലെ അംഗീകാരത്തിലും വളരെ സന്തോഷം. ആറാമത്തെ സംസ്ഥാന അവാര്‍ഡാണിത്. ഉള്ളൊഴുക്കില്‍ പാര്‍വതി ഓപ്പോസിറ്റ് ഉണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞത്. പാര്‍വതിയും മികച്ച പ്രകടനം തന്നെയായിരുന്നു." ഉര്‍വശി പറഞ്ഞു.

"ഒത്തിരി കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. കരയാതെ കരയുന്നതാണ് ഏറ്റവും പ്രയാസമെന്ന് ഇപ്പോള്‍ മനസ്സിലായി. എനിക്കുവേണ്ടി കാത്തിരുന്ന്, ക്രിസ്റ്റോ ഓരോ വര്‍ഷം വിളിക്കുമ്പോഴും ഞാന്‍ ചെലപ്പോഴൊക്കെ ചൂടായിട്ടൊക്കെയുണ്ട്. ക്രിസ്റ്റോ, വെരി സോറി ക്രിസ്റ്റോ" ഈ പുരസ്‌കാരം ശരിക്കും ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണെന്നും ഉര്‍വശി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.