കൊച്ചി: ഉര്‍വശി ചേച്ചിക്കൊപ്പമാണ് അവാര്‍ഡ് എന്നത് ഇരട്ടി മധുരമാണെന്ന് സംസ്ഥാന പുരസ്‌കാരം ലഭിച്ച നടി ബീന ആര്‍ ചന്ദ്രന്‍. ഫാസില്‍ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്ന ചിത്രത്തിലെ ഗീത എന്ന ടീച്ചറെ അവതരിപ്പിച്ചതിനാണ് ബീന ആര്‍ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. പട്ടാമ്പി പരുതൂര്‍ സി.ഇ.യു.പി. സ്‌കൂളിലെ അധ്യാപികയും നാടക പ്രവര്‍ത്തകയും കൂടിയാണ് ബീന.

'വെറുതേ മോഹിക്കുവാന്‍ മോഹം' എന്ന് പറയുന്നതുപോലെ മാത്രമാണ് സംസ്ഥാന പുരസ്‌കാരം ആഗ്രഹിച്ചതെന്നും ലഭിച്ചത് 'സര്‍പ്രൈസ് 'ആയെന്നും നടി ബീന ആര്‍ ചന്ദ്രന്‍ പറയുന്നു. ഉര്‍വശി ചേച്ചിക്കൊപ്പമാണ് അവാര്‍ഡ് എന്നത് ഇരട്ടി മധുരമാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം

'ഉര്‍വശി ചേച്ചിക്കൊപ്പമാണ് അവാര്‍ഡ് എന്നത് ഇരട്ടി മധുരമാണ്. കാരണം ഞാന്‍ അത്രത്തോളം ആരാധിക്കുന്ന വ്യക്തിയാണ്. ഉള്ളൊഴുക്ക് കണ്ടിരുന്നു. ഉള്ളൊഴുക്ക് കണ്ടതിന് ശേഷം പലരും പറഞ്ഞിരുന്നു നിങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണെന്ന്. എല്ലാവരും ഇതൊക്കെ പറയുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലായെന്നുള്ളതാണ് സത്യം.' - ബീന പറയുന്നു.

'ഐ എഫ് എഫ് കെയില്‍ തടവ് പ്രദര്‍ശിപ്പിച്ചതിന് ശേഷം മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്ന് ഒരുപാട് ആള്‍ക്കാര്‍ സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ അത് എന്റെ മനസിലേക്ക് എടുത്തിട്ടുണ്ടായിരുന്നില്ല. കാരണം ഇത്രയും സീനിയറായ നടിമാര്‍ ഉള്ളപ്പോള്‍ ഞാന്‍ അത് മോഹിക്കുന്നത് പോലും ശരിയല്ല എന്നുള്ള തോന്നലായിരുന്നു എനിക്ക്. പക്ഷേ വെറുതേ മോഹിക്കുവാന്‍ മോഹം എന്ന് പറയുന്നതുപോലെ മോഹിച്ചിരുന്നു. എന്നാല്‍ പുരസ്‌കാരം കിട്ടിയില്ലെങ്കിലും തളരാന്‍ പാടില്ലെന്ന് എന്റെ മനസിനെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്തിരുന്നു. എനിക്ക് നാടകമുണ്ട് കൂട്ടിന് എന്ന് എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.'- ബീന ആര്‍ ചന്ദ്രന്‍ പറഞ്ഞു.

പട്ടാമ്പി സ്വദേശികളായ ബീന, അനിത, സുബ്രഹ്‌മണ്യന്‍ എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ സൗഹൃദത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ് തടവ്. എന്നാല്‍ സിനിമയിലും സുഹൃത്തുക്കളായിത്തന്നെ മൂന്നുപേരും എത്തുന്നു എന്നതാണ് തടവ് ന്റെ പ്രത്യേകത.

തടവി'ലെ പ്രധാനകഥാപാത്രമായ ഗീതയെന്ന അംഗനവാടി ടീച്ചറെയാണ് ബീന അവതരിപ്പിച്ചിരിക്കുന്നത്. ബീനയുടെ അയല്‍ക്കാരിയായ സ്‌കൂള്‍ അധ്യാപികയായ ഉമയെയാണ് ബീനയുടെ അടുത്ത സുഹൃത്ത് കൂടിയായ അനിത അവതരിപ്പിക്കുന്നത്. ഇവരുടെ സുഹൃത്തായ ബാങ്ക് ജീവനക്കാരന്‍ ഹംസയായി സുബ്രഹ്‌മണ്യനുമെത്തുന്നു.

രണ്ട് വിവാഹങ്ങളിലായി രണ്ട് കുട്ടികളുണ്ടെങ്കിലും ഒറ്റയ്ക്കാണ് ഗീതയുടെ താമസം. ഗീതയുടെ എന്താവശ്യത്തിനും ഓടിയെത്തുന്നത് ഈ രണ്ട് സുഹൃത്തുക്കളുമാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ മൂവരും ചേര്‍ന്ന് ഒരു കുറ്റംകൃത്യം ചെയ്യാന്‍ തീരുമാനിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് 'തടവി'ന്റെ ഇതിവൃത്തം.