ജോര്‍ദ്ദാന്‍: ആടുജീവിതം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ജോര്‍ദാനി നടന്‍ ആകിഫ് നജം. സൗദി അറേബ്യന്‍ ജനതയോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സൗദി അറേബ്യയെയും സൗദി ജനതയേയും മികച്ച രീതിയില്‍ സിനിമയില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ സിനിമ പുറത്തുവന്നതോടെയാണ് യഥാര്‍ഥ കഥ മനസ്സിലായത്. തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ല. സിനിമ കണ്ടപ്പോഴാണ് സൗദിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.

ആടുജീവിതത്തിലെ വില്ലനായ അറബിയുടെ വേഷത്തില്‍ അഭിനയിച്ചതിന് ഒമാന്‍ നടന്‍ താലിബ് അല്‍ ബലൂഷിക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.