കാന്‍സര്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ പകുതിയോളവും നിത്യ ജീവിതത്തില്‍ ആളുകള്‍ എടുക്കുന്ന ആറ് തീരുമാനങ്ങള്‍ മൂലമാണെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 10 ല്‍ നാല് കാന്‍സറുകള്‍ക്കും, പകുതിയോളം കാന്‍സര്‍ മരണങ്ങള്‍ക്കും കാരണമാകുന്നത് പുകവലി, അമിതവണ്ണം, മദ്യപാനം, വ്യായാമമില്ലായ്മ, തെറ്റായ ഭക്ഷണ ക്രമം, അമിതമായി വെയില്‍ കൊള്ളുക എന്നിവയാണ് എന്നാണ്.

മറ്റു ചില ഘടകങ്ങളായ പരോക്ഷമായ പുകവലി, മാട്ടിറച്ചി ഭക്ഷിക്കുന്നത്,. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, കാല്‍സ്യം കുറവുള്ള ഭക്ഷണക്രമം എന്നിവ ചില തരം കാന്‍സറുകള്‍ക്ക് കാരണമാകുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. പുകവലി വിരുദ്ധ പ്രചാരണങ്ങള്‍ ശക്തമാകുമ്പോഴും, പുകയില ഉപയോഗം കുറഞ്ഞു വരുമ്പോഴും അമേരിക്കയില്‍ ഏറ്റവുമധികം കാന്‍സറിന് കാരണമാകുന്നത് പുകവലി തന്നെയാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയതായി കണ്ടെത്തുന്ന കാന്‍സര്‍ രോഗികളില്‍ 20 ശതമാനവും, 2019 ലെ കാന്‍സര്‍ മരണങ്ങളില്‍ 30 ശതമാനവും പുകവലി മൂലമുണ്ടായതാണ്. പുകവലി മൂലമുണ്ടാകുന്ന ശ്വാസകോശ കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ ഞെട്ടിക്കുന്ന വിധം വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ കാന്‍സര്‍ ഡിസ്പാരിറ്റി ഗവേഷണ വിഭാഗം മേധാവി ഡോക്ടര്‍ ഫറാദ് ഇസ്ലാമിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ഇതില്‍ അമിതവണ്ണം എന്നതിന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഗവേഷകര്‍ ഒരു നിശ്ചിത നിര്‍വചനം നല്‍കിയിട്ടില്ല. എന്നിരുന്നാലും അമേരിക്കന്‍ ഡോക്ടര്‍മാര്‍ ആരോഗ്യകരമായത് എന്ന് നിശ്ചയിച്ചിട്ടുള്ള ബോഡി മാസ്സ് ഇന്‍ഡക്സ് (ബി എം ഐ) ആണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഒരു വ്യക്തിയുടെ ഉയരവും ഭാരവും തമ്മിലുള്ള അനുപാതം കണക്കാക്കി അണ്ടര്‍ വെയ്റ്റ്, നോര്‍മല്‍ വെയ്റ്റ്, ഓവര്‍ വെയ്റ്റ്, ഒബീസ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിക്കുന്നതാണ് ബി എം ഐ. അമിത വണ്ണം എന്നത് അവസാന രണ്ടു വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരെ ഉദ്ദേശിച്ചാണ്.

അതുപോലെ പഠന വിധേയമാക്കിയ ആളുകളുടെ മദ്യപാനത്തിന്റെ അളവിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. യു എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് ആരോഗ്യകരമായ രീതിയില്‍ ഒരു ദിവസം ഒരു പുരുഷന് രണ്ട് ഡിങ്ക്സും സ്ത്രീക്ക് ഒരു ഡ്രിങ്കും കഴിക്കാം. എന്നിരുന്നാലും മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്നും അവര്‍ പറയുന്നുണ്ട്.