ചെന്നൈ: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വീട്ടുകാർ വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശി വടമലൈയുടെ മകൻ മദൻകുമാറാണ് (23) മരിച്ചത്. വിവാഹം കഴിക്കണമെന്ന് മദൻകുമാർ ആവശ്യപ്പെട്ടെങ്കിലും പ്രായമായില്ലെന്ന് പറഞ്ഞ് വീട്ടുകാർ നിരസിച്ചു. ഇതോടെ നിരാശയിലായിരുന്നു.

കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന മദൻകുമാർ അച്ഛൻ വടമലൈയുടെ മുന്നിൽനിന്ന് വിഷം കഴിക്കുകയായിരുന്നെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. തനിക്ക് ഉടൻ വിവാഹം നടത്തണമെന്നും അതിനുള്ള ആലോചന തുടങ്ങണമെന്നും കുറച്ചുനാൾ മുമ്പ് മദൻകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹപ്രായമായിട്ടില്ലെന്നും കുറച്ചുവർഷംകൂടി കാത്തിരിക്കാനും വടമലൈ ആവശ്യപ്പെട്ടു.

തുടർന്ന്, ഇരുവരും തമ്മിൽ വഴക്കുണ്ടായി. കഴിഞ്ഞദിവസം മദ്യപിച്ച് വീട്ടിലെത്തിയ മദൻകുമാർ ഇതേവിഷയത്തിൽ വീണ്ടും അച്ഛനുമായി തർക്കമുണ്ടാക്കി. തുടർന്നാണ് സംഭവമെന്നും പൊലീസ് പറഞ്ഞു.