ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാ പാത്രമാണെന്ന് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വെച്ച് നടന്ന റാലിയില്‍ മോദി പറഞ്ഞു.

ഞാന്‍ ഇവിടെ ഇറങ്ങിയ നിമിഷം തന്നെ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിക്കുകയാണ്. പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രയാസം നേരിട്ട ജനങ്ങളോട് ഞാന്‍ തല കുമ്പിട്ട് മാപ്പു ചോദിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാല്‍, ഒരു വര്‍ഷം തികയും മുമ്പേ പ്രതിമ തകര്‍ന്നു വീഴുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സ്ഥാപിച്ച 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകര്‍ന്നത്. പീഠത്തില്‍നിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്.

പ്രതിമ തകര്‍ന്നതിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിമയുടെ നിര്‍മാണത്തിനിടെയുണ്ടായ അഴിമതിയാണ് തകര്‍ച്ചയിലേക്ക് നയിച്ചത്. വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് (യു.ബി.ടി.) രംഗത്തെത്തിയിരുന്നു.

എന്നാല്‍, നാവികസേനയുടെ തലയില്‍ പഴിചാരി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. പ്രതിമയുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് സംസ്ഥാന സര്‍ക്കാരല്ല, ഇന്ത്യന്‍ നാവികസേനയാണെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. പ്രതിമ തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ എന്‍ജിനിയര്‍മാര്‍, ഐ.ഐ.ടി. വിദഗ്ധര്‍, നാവികസേന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സാങ്കേതികസമിതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപംനല്‍കി.

സംഭവത്തില്‍ ഇന്ത്യന്‍ നാവിക സേന അന്വേഷണം ആരംഭിച്ചിരുന്നു. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പ്രതിമയുടെ നിര്‍മാണവും സ്ഥാപനവും നടന്നതെന്ന് നാവികസേന വ്യക്തമാക്കി. പ്രതിമ തകര്‍ന്ന സംഭവത്തില്‍ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.