റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചമ്പായി സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തശൈലിയും നയങ്ങളുമാണ് പാര്‍ട്ടിവിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാരോപിച്ച് ഈ മാസം 28-ന് ജെ.എം.എമ്മില്‍നിന്ന് സോറന്‍ രാജിവെച്ചിരുന്നു. കഴിഞ്ഞമാസം ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അദ്ദേഹം, മന്ത്രിപദവും എം.എല്‍.എ സ്ഥാനവും ഉള്‍പ്പെടെയാണ് രാജിവെച്ചത്.

പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചാലും ഗോത്രവിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഒരു കുടുംബത്തെ പോലെ കരുതിയിരുന്ന ജെഎംഎമ്മില്‍ നിന്ന് പുറത്തുപോകുമെന്ന് സ്വപ്നത്തില്‍ പോലും താന്‍ കരുതിയിരുന്നില്ല. വേദനയോടെ ഈ തീരുമാനം എടുക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.

അഴിമതി കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജയിലിലായതിനെ തുടര്‍ന്നാണ് ഫെബ്രുവരി 2ന് ചംപായ് സോറന്‍ ഇടക്കാല മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാല്‍, ഹേമന്ത് സോറന്‍ ജാമ്യത്തില്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയതോടെ ചംപായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. തന്നെ ധൃതി പിടിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതില്‍ സോറന്‍ അതൃപ്തനായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ ചേരാനുള്ള നീക്കം നടത്തിയത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുക.

ഈ ആഴ്ച ആദ്യം ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍കണ്ട് ചംപായ് ബിജെപി പ്രവേശനം ചര്‍ച്ചചെയ്തിരുന്നു. ഒരു സാഹചര്യത്തെയും താന്‍ ഭയപ്പെടുന്നില്ലെന്നും ജെഎംഎമ്മില്‍ നിന്നും മന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കുമെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചംപായ് വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഝര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന രൂപവത്കരണ സമരത്തിന്റെ നായകനായ ചംപായ് സോറന്‍ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുകൂടിയാണ്.

2014-ല്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിയതിന് സമാനമായ രാഷ്ട്രീയനാടകങ്ങളാണ് ഝാര്‍ഖണ്ഡിലും വരാന്‍പോകുന്നത്. അന്ന് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ്‌കുമാര്‍ രാജിവെച്ച് ജിതന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയിരുന്നു.

എന്നാല്‍, നിതീഷ് അധികാരത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ മാഞ്ചി തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇതോടെ ജിതന്‍ റാം മാഞ്ചി ബിഹാര്‍ രാഷ്ട്രീയത്തില്‍ സ്വന്തം ഇടം സൃഷ്ടിച്ചു. ബി.ജെ.പി.ക്കൊപ്പം ചേര്‍ന്ന് ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായി.