പട്ന: മുതിര്‍ന്ന നേതാവ് കെ.സി. ത്യാഗി ജനതാദള്‍ യു (ജെ.ഡി.യു) വക്താവ് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഫാക് അഹമ്മദ് ഖാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരന്തര പ്രസ്താവനകളാണ് ത്യാഗിയെ നീക്കാന്‍ കാരണമെന്നാണ് വിവരം. രാജീവ് രഞ്ജന്‍ പ്രസാദിനെ പകരം വക്താവായി പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍ നിയമിച്ചു.

അടുത്തിടെ ത്യാഗി നടത്തിയ പ്രസ്താവനകള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്ത്യ ഇസ്രായേലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടണമെന്നും ത്യാഗി അഭിപ്രായപ്പെട്ടിരുന്നു. ഏകസിവില്‍കോഡ്, വഖഫ് ഭേദഗതി ബില്‍, അഗ്‌നിപഥ് വിഷയങ്ങളിലും എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ വക്താവ് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.

പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും ബി.ജെ.പിയുടെയും അതൃപ്തിയെ തുടര്‍ന്ന് ത്യാഗിയെ സ്ഥാനത്ത് നിന്ന് നീക്കിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. ബിഹാറില്‍നിന്നുള്ള രാജ്യസഭ അംഗവും വ്യവസായവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനുമാണ് ത്യാഗി.

ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു ഏറ്റവും ഒടുവില്‍ ത്യാഗി സ്വീകരിച്ചത്. ഇന്ത്യ ഇസ്രയേലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടണമെന്നും ത്യാഗി അഭിപ്രായപ്പെട്ടിരുന്നു. ത്യാഗി നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് അഭിപ്രായപ്രകടനം നടത്തുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ടെന്നാണ് സൂചന.